Thursday, September 25, 2014

തീ വിഴുങ്ങിപ്പക്ഷികള്‍


തീ വിഴുങ്ങിപ്പക്ഷികള്‍

ഫ്ളാറ്റിന്‍റെ വാര്‍ഷികക്കരാര്‍ പുതുക്കുന്നതിനനുസൃതമായി ഇരട്ടക്കട്ടിലുകള്‍ അധികരിക്കുന്ന ഞങ്ങളുടെ മുറിയില്‍ ഒരാള്‍ മൗനിയാകുന്നത് ഇതാദ്യമല്ല. 

സമയം തെറ്റി വരുന്നൊരു ഫോണ്‍കോള്‍, ഒരു ഇ-എഴുത്ത്, ലീവ് കഴിഞ്ഞെത്തുന്ന നാട്ടുകാരന്‍റെ അല്‍പനേരത്തെ കശാപ്പ്, പ്രവാസിയുടെ വര്‍ത്തമാനങ്ങളില്‍ മൗനങ്ങളുടെ കുരുക്ക് വീഴാന്‍ ഇത്രയും ധാരാളം.

സാധാരണഗതിയില്‍ കൂട്ടത്തിലൊരാള്‍ മൗനിയായാല്‍ സമയം നല്‍കും. പരിധി കഴിഞ്ഞാല്‍ കൂട്ടംകൂടി ഉള്ളിലെ നോവുകള്‍ ചെറുനര്‍മ്മങ്ങളില്‍ അലിയിക്കുന്നതിന് ശ്രമിക്കും. മനസ്സുകള്‍ സമതുലിതങ്ങളാകുന്ന നേരങ്ങളില്‍ അയാള്‍ ഖജനാവ് തുറക്കും. ആന്പിയര്‍ കുറഞ്ഞൊരു കറന്‍റ് പോലെ അത് ഞങ്ങളുടെ ഞരന്പുകളെ ചെറുതല്ലാതെ മരവിപ്പിക്കും.

പറഞ്ഞുവരുന്നത് കട്ടിലിന്‍റെ മുകള്‍തട്ട് വശപ്പെടുത്തിയ സുഹൃത്ത് ബാബുവിന്‍റെ മൗനത്തെ കുറിച്ചാണ്. 
വെറുമൊരു സഹമുറിയന്‍ എന്നതിലുപരി, ഇരട്ടക്കട്ടിലുകളില്‍ രാപ്പാര്‍ക്കുന്നവര്‍ക്കിടയിലുള്ള ഇഴയടുപ്പം എനിക്കും അവനുമിടയിലുണ്ട്. ഒന്നനങ്ങിയാല്‍ കാതുതുളച്ച് ഞെരുങ്ങുന്ന ഇരുന്പ് കട്ടിലുകളില്‍ കിടക്കുന്നവരുടെ ചലനങ്ങള്‍ അതിസൂക്ഷ്മമാണ്. ഒരുവന്‍റെ അനക്കങ്ങള്‍ മറ്റൊരുവന്‍റെ സ്വപ്നങ്ങള്‍ക്ക് വിഘാതമാകും. അതവന്‍റെ ഒരു രാത്രി തന്നെ നഷ്ടപ്പെടുത്തും. ഇപ്പോള്‍ ഗാഢമായ ഏത് ഉറക്കത്തിലും ശരീരങ്ങള്‍ സമരസപ്പെട്ടു തുടങ്ങിയിരിക്കുന്നു.

നനുത്ത സമ്മര്‍ദ്ദങ്ങള്‍ക്കും തരളിത സാഹചര്യങ്ങള്‍ക്കും ഭേദിക്കാനാകാതെ അവന്‍റെ മൗനം..... പരിഭവവും പ്രകോപനവും വെറുതെയാകുന്നു. വര്‍ഷങ്ങളിലെ സൗഹൃദം ചിരപരിചിതമാക്കിയ മുഖഭാവങ്ങള്‍ കണ്ണുകളുടെ പരിചിതവലയങ്ങളില്‍ നിന്ന് അകലുന്നത് പോലെ. ഓരോ ചലനങ്ങളും ഞങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെടുകയാണെന്ന് തോന്നി.

റൂമില്‍ എല്ലാവര്‍ക്കും അവനോട് പ്രത്യേകമായൊരു ഇഷ്ടമാണ്. ജോലിയും ഉറക്കവുമായി ദിവസങ്ങള്‍ നീക്കുന്ന ഞങ്ങള്‍ക്കിടയില്‍ വേറൊരു ജന്മമാണവന്‍. എന്തിനെ കുറിച്ചും വ്യക്തമായ അഭിപ്രായങ്ങള്‍... ലോകചലനങ്ങളിലുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങള്‍... ചിലതെല്ലാം ഞങ്ങള്‍ ചിരിച്ചു തള്ളും. ചിലത് ദീര്‍ഘനിശ്വാസമയച്ച് പരസ്പരം നോക്കി മൗനമായിരിക്കാന്‍ പ്രേരിപ്പിക്കും. അവന്‍റെ വാചാലതകള്‍ ഹൃദയം പൊള്ളിക്കുന്ന നേരങ്ങളില്‍ മരണമാകും ഞങ്ങളുടെ ചര്‍ച്ചാവിഷയം. അക്കാര്യത്തില്‍ മാത്രം അവന്‍ മൗനമാകുമെന്നറിയാം. ഭീതി പെരുകുന്ന കണ്ണുകളാല്‍ അവസരം നോക്കി ബാല്‍ക്കണിയിലെ കസേരയിലേക്കവന്‍ വഴുതുന്പോള്‍ ഞങ്ങള്‍ അടക്കിച്ചിരിക്കും.

അവധിദിനങ്ങളില്‍ ഞാനും അവനും തനിച്ചാകുന്പോള്‍ ചിലപ്പോഴൊക്കെ സംസാരം മരണത്തിലേക്ക് നീളും. മൃത്യുവിലുള്ള അമിതഭീതി എങ്ങിനെ വന്നുവെന്ന് ചികയും. 

ഗ്രാമത്തില്‍ സംഭവിച്ച ഓരോ ദുര്‍മരണങ്ങള്‍ക്കും അറിഞ്ഞോ അറിയാതെയോ സാക്ഷിയായ കുട്ടിക്കാലം. നിശ്ചലനതകള്‍ വിഴുങ്ങി വിളറിയ മുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയപ്പോഴൊക്കെയും യാദൃശ്ചികമാകാം, അതവനെ വിടാതെ പിന്തുടര്‍ന്നു. 

\'ലോകത്തിലാര്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടോ...? അല്ലെങ്കില്‍ ഏതെങ്കിലും കഥാപാത്രങ്ങളെ കുറിച്ച് എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ...?\' 


കണ്ണില്‍ കുത്തുന്നതുപോലെ ഒരിക്കലവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഇന്നലെ ഫുജൈറയില്‍ പെയ്ത മഴയെ കുറിച്ച് സംസാരിച്ചു. അവനത് കേള്‍ക്കാത്തത് പോലെ.... 

\'ഒന്നോ രണ്ടോ യാദൃശ്ചികതകളിലേക്ക് കണക്കെഴുതാം. ബാക്കിയുള്ളതോ...? തൂണിലും തുരുന്പിലും പതിയിരിക്കുന്നത് ദൈവമാണത്രെ, പച്ചനുണ!, മഴകുതിര്‍ന്ന മുറ്റങ്ങളിലൊരു കാല്‍പ്പാട് പോലും ശേഷിപ്പിക്കാതെ, വഴികളിലൊരു കരിയിലയനക്കം പോലും കേള്‍പ്പിക്കാതെ, വേഷപ്പകര്‍ച്ചകളില്‍ പതിയിരിക്കുന്നത് മരണമല്ലാതെ മറ്റെന്താണ്.?\'


സംഭവങ്ങളധികരിച്ചപ്പോള്‍ നാട്ടുകാര്‍ കാലനെന്ന് രഹസ്യമായി വിളിച്ചു. ചിലരൊക്കെ കാണുന്ന മാത്രയില്‍ മുഖം കറുപ്പിച്ച് വഴിമാറിനടന്നു. റാഞ്ചാന്‍ വരുന്നൊരു പരുന്തിനെ കാണുന്ന തള്ളക്കോഴികളെപ്പോലെ സ്ത്രീകള്‍ കുഞ്ഞുങ്ങളെ അവന്‍റെ കാഴ്ചകളില്‍ നിന്ന് മറച്ചു. കലപിലകൂട്ടി വരുന്ന സംഘങ്ങള്‍ അവനെ കാണുന്ന മാത്രയില്‍ നിശ്ശബ്ദരാവുകയും ഭയം നിഴലിച്ച കണ്ണുകളോടെ കടന്നുപോവുകയും ചെയ്തു.

അവന്‍റെ സാന്നിധ്യം അന്തരീക്ഷത്തിന് മരണമണമുണ്ടാകുമെന്ന് ഭയന്നാകാം സന്തോഷങ്ങളുടെ സദസ്സുകളില്‍ നിന്ന് അറിയാതെ മാറ്റിനിറുത്തപ്പെട്ടു. അറിഞ്ഞതുമുതല്‍ സ്വയം മാറിനിന്നു.

കുടുംബത്തിലെ കഷ്ടതകളേക്കാളുപരി, മരണങ്ങള്‍ക്ക് നിര്‍ബാധം സാക്ഷിയാക്കപ്പെടുകയും എത്തുന്നിടത്തെല്ലാം കഥാപാത്രമായിത്തീരുകയും ചെയ്യുന്നൊരവസ്ഥയില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നു അവന് പ്രവാസം.

ജോലിയുറപ്പില്ലാത്ത രണ്ട് വര്‍ഷക്കാലാവധിയുള്ള വീട്ടുവിസ പറഞ്ഞ തുകക്ക് ഉറപ്പിച്ച് ബന്ധങ്ങളുടെ വേരുകള്‍ ഉപ്പിലിട്ടു.

ഇപ്പോള്‍........ തീരാത്ത മൗനം....... കണ്ണുകളിലെ തികഞ്ഞ നിസ്സംഗത... മനസ്സ് വല്ലാതെ പ്രയാസപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രവാസിയുടെ നീളുന്ന മൗനം ഒരിക്കലും നല്ലതിലല്ല കലാശിക്കുകയെന്ന് നന്നായറിയാം. 

രാവിലെ കഫ്ത്തീരിയയില്‍ നിന്നുള്ള നാസ്തയ്ക്കിടയില്‍ സ്ഥിരമായി കാണാറുള്ള പ്രദീപ്. മുഖപരിചയം ആകുന്നത് വരെ ഭംഗിയുള്ള പുഞ്ചിരിയിലാണ് എനിക്കവനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നത്. വര്‍ത്തമാനങ്ങള്‍ക്കിടയിലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീരഭാഷകള്‍ക്ക് പുറകിലെ തീനാളങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല. വീട്ടിലെ വിശേഷങ്ങള്‍ അന്വേഷിക്കുന്പോഴുള്ള മൗനവും ചിരിച്ചെന്ന് വരുത്തിയുള്ള ഒഴിഞ്ഞുമാറലും സ്വാഭാവികമെന്ന് കരുതി.

ഒരു വെള്ളിയാഴ്ചയിലെ ഉച്ചമയക്കത്തിനിടയില്‍ ആംബുലന്‍സിന്‍റെയും പോലീസ് വാഹനങ്ങളുടെയും നിലവിളി കേട്ട് പുറത്തിറങ്ങി. ആളുകള്‍ ഗോവണി വഴി മുകളിലേക്ക് പായുന്നു. മൂന്നാം നിലയിലെ മുന്നൂറ്റിപ്പതിനാലാം റൂമിന് മുന്നില്‍ ചെറുതല്ലാത്ത ആള്‍ക്കൂട്ടം. അടുത്തെത്തുന്പോഴേക്കും ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി സ്ട്രെച്ചറില്‍ കൊണ്ടുവരുന്ന മൃതദേഹം. എനിക്കൊന്ന് കാണാന്‍ വേണ്ടിയാകാം, മുഖത്തിന് മീതെയുണ്ടായിരുന്ന തുണിയൊന്നിളകി താഴേയ്ക്കൂര്‍ന്നു. 

നിര്‍വ്വികാരനായി മതില്‍ചാരി നില്‍ക്കാനേ കഴിഞ്ഞുള്ളു. കൂട്ടത്തിലൊന്നിന്‍റെ കുരുതി കാണുന്ന ആടുകളുടെ മുഖമായിരുന്നു കൂടിയവര്‍ക്ക്.

നിശ്ശബ്ദത പൂണ്ടും ദീര്‍ഘനിശ്വാസങ്ങളുതിര്‍ത്തും അവര്‍ മാളങ്ങളിലേക്ക് പിന്‍വലിഞ്ഞു. ഞാനും.

ഓര്‍മ്മകള്‍ നെഞ്ചില്‍ ഭീതിയായി. 
ഒരുള്‍വിളിപോലെ ബാബുവിന്‍റെ തലയിണയ്ക്കടിയില്‍ കവറില്‍ പൊതിഞ്ഞുവെച്ച ഡയറിയെടുത്തു. അവസാനം എഴുതിയ പേജുകള്‍ ധൃതിയില്‍ മറിച്ചു. 

\"വയ്യ. എഴുതാന്‍ തീരെ മൂഡില്ല. എല്ലാം കലങ്ങിമറിയുകയാണ്. ഇന്നലെ സ്പോണ്‍സറുടെ വീട്ടില്‍ പോയിരുന്നു. ഏറെ ശ്രമിച്ചിട്ടും അയാള്‍ ഫോണെടുക്കാത്തത് കാരണമാണ് പോയത്. അറബി ടൂറിലാണെന്നും വരാന്‍ വൈകുമെന്നും ഗേറ്റിലെ കിളിവാതില്‍ തുറന്ന് തമിഴന്‍ പറഞ്ഞു. കാര്യമില്ലെന്നറിഞ്ഞിട്ടും അവസ്ഥകള്‍ അവനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പാതികേട്ട് വാതിലടച്ച് പിന്തിരിഞ്ഞ അവന്‍റെ പിറുപിറുപ്പ് എന്നെ പിന്തുടര്‍ന്നു.


വെളുപ്പിന് ഒരു മെസ്സേജ് വന്നു, ഉറങ്ങിയിട്ടില്ലായിരുന്നു. ദേഹമാകെ തളരുന്നത് പോലെ. വാത്സല്യപൂര്‍ണ്ണമായ മുഖവെളിച്ചം നിത്യതയില്‍ അലിയുന്നത് ദേഹമറിഞ്ഞിട്ടും മനസ്സറച്ചു. 

മിനുട്ടുകള്‍ കഴിഞ്ഞ് അമ്മാവന്‍ വിളിച്ചു. മൊബൈലെടുത്ത് പുറത്തേക്കിറങ്ങി.

\'മെസ്സേജ് കിട്ടിയില്ലേ....?\'

\'ഉം...\'

\'പറയാന്‍ ക്ക് ധ്യൈല്ല മോനേ...\'

ഒതുങ്ങാതിരുന്ന വിതുന്പല്‍ അവിടെ കേട്ടിരിക്കണം.
ഒരു വാക്കെങ്കിലും പ്രതീക്ഷിച്ചാകാം മറുതലക്കല്‍ നിശ്വാസം മാത്രം. പിന്നീട് അതും മുറിഞ്ഞു. 

തണുപ്പും നിശ്ശബ്ദതയും നിറഞ്ഞ ഫ്ളാറ്റിലെ നീണ്ട ഇടനാഴിയില്‍ ഞാന്‍ മാത്രം. 

ഇരുവശങ്ങളിലും അടച്ചിട്ട വാതിലുകള്‍ക്കപ്പുറത്തെ കുളിരുകളില്‍ നോവുറഞ്ഞ പേടകങ്ങളുറങ്ങുന്നുണ്ട്. നിമിഷങ്ങളിലെ ഓര്‍മ്മകളില്‍ കണ്ണെരിയുന്നവര്‍. കനലുകള്‍ പകര്‍ന്ന് അവരുടെ ഹൃദയങ്ങള്‍ ചുടുവാന്‍ വയ്യ. കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാതാകുന്പോള്‍ അവരടങ്ങും. എല്ലാം എരിഞ്ഞടങ്ങുന്നത് വരെ എന്‍റെ നെഞ്ചിനുള്ളില്‍ മാത്രം കിടക്കട്ടെ. 

ഇപ്പോ, എന്‍റെ അസാന്നിധ്യത്തിലും പ്രിയപ്പെട്ടവരുടെ മരണം സംഭവിക്കുന്നു. 

കണ്ണടയുന്നതിന് മുന്‍പ് മോന്‍റെ ശാപം മാറാന്‍ അമ്മ അങ്ങിനെ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവോ...?\"

കണ്ണുകളില്‍ അക്ഷരങ്ങള്‍ അവ്യക്തമായപ്പോള്‍ ഡയറി കവറിലൊതുക്കി അവന്‍റെ തലയിണയ്ക്കടിയില്‍ തന്നെ തിരുകി. 

വെറുതെ റിമോട്ടെടുത്ത് ടിവിയില്‍ ചാനലുകള്‍ മറിച്ചു. 
മനസ്സ് എവിടെയും കുരുങ്ങാതെ പച്ചയായി ഉരുകുന്നത് പോലെ.
ദേഹമാസകലം ഒരസ്വസ്ഥത. ബ്ലാങ്കറ്റെടുത്ത് പുതച്ച്, വാതിലിനപ്പുറത്തെ കാല്‍പെരുമാറ്റത്തിന് കാതോര്‍ത്ത് കിടന്നു. 
കണ്ണടയ്ക്കാന്‍ കഴിയാതെ.....

Wednesday, February 5, 2014

ആത്മഗതം


മിഴികള്‍ നിറഞ്ഞ മുഖങ്ങളോട് ഒരിക്കലൂടെ യാത്ര പറഞ്ഞ് പടികളിറങ്ങുന്പോള്‍ പുറത്തെ ഇരുട്ടില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. കനപ്പിച്ചുള്ള പെയ്ത്താണ്. നെരിപ്പോടുകളെരിയുന്ന കരയിലേക്ക് അകലുന്നതിലുള്ള പരിഭവമാകാം. 

റോഡില്‍ നിറുത്തിയിട്ട കാറിലേക്ക് ഇക്കാക്കയുടെ കുടയ്ക്ക് കീഴെ നടക്കുന്നതിനിടയില്‍ ബോധപൂര്‍വ്വം പലതവണ വഴുതി മഴ നനഞ്ഞു. 

കാര്‍ പാലത്തിലേക്ക് കയറിയപ്പോള്‍ ഗ്ലാസ് പാതി താഴ്ത്തി പുഴയിലേക്ക് നോക്കി. പുഴയാകെ ഇരുട്ട് നിറഞ്ഞിരിക്കുന്നു. 

പുഴയിലെ മഴപ്പെയ്ത്ത് ഇനിയെന്നാണ് കാണുക. 

പുഴയില്‍ പല വലുപ്പത്തിലുള്ള വൃത്തങ്ങള്‍ നിറച്ച്, മരം പെയ്ത പൂക്കളെ നറുനീരില്‍ നനച്ച് മഴപെയ്യുന്പോള്‍ ചെറുചൂടുള്ള പുഴവെള്ളത്തില്‍ ഊളിയിട്ടു കിടക്കുന്നതിന്‍റെ സുഖം.... തലയ്ക്ക് മീതെ തിമിര്‍ക്കുന്ന മഴത്താളത്തിന്‍റെ രസം.... പുഴക്കരയിലപ്പോള്‍ ചിറക് നനഞ്ഞ് ചൂളിയിരിക്കുന്ന കിളികള്‍ നിറഞ്ഞ മുളങ്കാടുകളുടെ സീല്‍ക്കാരം മുഴങ്ങും. ഞെണ്ടും കുളക്കോഴിയും മഴയില്‍ കുളിച്ച് അനങ്ങാതെ നില്‍ക്കും.

മഴ നിറഞ്ഞ് പുഴയൊഴുകുന്നത് കണ്‍കുളിര്‍ക്കെ നോക്കി നില്‍ക്കുന്നത് കണ്ടാല്‍ തലയില്‍ മുറം കമഴ്ത്തി ഉമ്മവരും. പലതവണ വിളിച്ചിട്ടും പോകാതായാല്‍ മുളങ്കാടുകളുടെ കരച്ചില്‍ ശ്രദ്ധയില്‍പെടുത്തി ഭയപ്പെടുത്തും. ‘ശൈത്താന്‍റെ കരച്ചിലാ കേക്ക്ണത്.... വേം വാ....’ മുറം എന്‍റെ തലയില്‍ വെച്ച്, കൈപിടിച്ച് മഴ നനഞ്ഞ് ഉമ്മ വേഗത്തില്‍ നടക്കും. 
എത്ര നാളായി എല്ലാം അറിഞ്ഞിട്ട്...

‘ആ ഗ്ലാസ് കേറ്റി വെച്ചൂടേ... സീറ്റ് നനഞ്ഞ് മണം വരും. ഇപ്രാവശ്യം നല്ല പെയ്ത്താണ്. ന്ന്ാലും വേനല്‍ന് കണക്കന്നെ....’

ഇക്കാക്കയുടെ പൊതുവെ പരുത്ത ശബ്ദം ഓര്‍മ്മകളെ മുറിച്ചു. 

മഴത്തുള്ളികള്‍ ഇക്കാക്കയുടെ ദേഹത്ത് തൊട്ടിട്ടുണ്ടാകും. ഹാന്‍ഡില്‍ തിരിച്ച് ഗ്ലാസ്സുയര്‍ത്തി സീറ്റിലേക്ക് ചാഞ്ഞു. 

ഓര്‍മ്മകളുടെ മങ്ങിയ ജാലകത്തിനപ്പുറത്തെ ചിത്രങ്ങള്‍ പോലെ മഴ ചില്ലില്‍ നേര്‍ത്ത ശബ്ദത്തില്‍ മുട്ടിക്കൊണ്ടേയിരുന്നു. 


മുറിക്ക് പുറത്ത് ഇക്കാക്കയുടെ ലോഗ്യക്കാരന്‍ നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ വെറുതെ എറിഞ്ഞിട്ടപ്പോള്‍ മറുപടി കേള്‍ക്കാന്‍ താല്‍പര്യമില്ലാതിരിന്നിട്ടും കാതുകളില്‍ വീണുരുകി. 
‘ഇദൊന്നുപ്പം ഞങ്ങളാരും സമ്മതിക്കാഞ്ഞിട്ടല്ലല്ലോ... എത്ര മെനക്കെട്ടു. ഓന്ക്കെന്തോ താല്‍പര്യല്ല. നിര്‍ബന്ധിച്ച് ഒന്നിനെ കെട്ടിച്ച് കൊടുത്താ പിന്നെ അതിന്‍റെ കണ്ണീര് കാണേണ്ടി വരും. ഏത്...’

‘അതും ശര്യാണ്....’ എന്തിനും ശരിവെക്കുന്ന അസ്സുക്കയുടെ ചിതറിയശബ്ദം.

സ്വപ്നങ്ങളില്‍ പാകത പൂവിട്ടത് മുതല്‍ തലോലിച്ചതായിരുന്നു വിവാഹവും വിസയും. രണ്ടും ഒരുമിച്ചാണെത്തിയത്. ചുരുങ്ങിയ ദിവസങ്ങളില്‍ വിവാഹം ചെയ്തുപോകാനുള്ള തീരുമാനം തിരുത്തിയപ്പോള്‍ പകച്ചുനിന്ന സുഹൃത്തുക്കള്‍ നിക്കാഹിന് മാത്രമായി നിര്‍ബന്ധിച്ചു. സമ്മതിച്ചില്ല. അഹങ്കാരമെന്ന പിറുപിറുപ്പ് കേട്ടില്ലെന്ന് നടിച്ചു.

‘കല്ല്യാണം പിന്നേം നടത്താം. വിസ എപ്പളും വരോ... ഇത് നടത്തിപ്പോയാ ഓന്ക്കവിടെ നിക്കിര്പ്പ് കിട്ടോ... നല്ലോളല്ലെങ്കില്‍ എല്ലാം പോയില്ലേ...’ പ്രതീക്ഷിക്കാത്തവരില്‍ നിന്ന് അവിചാരിതമായി കേട്ടവാക്കുകള്‍. കരഞ്ഞുറങ്ങിയ രാത്രികള്‍.

ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കരയിലേക്കുള്ള ആദ്യയാത്ര അങ്ങിനെ തുടങ്ങി. ഒരു നിയോഗം പോലെ സ്വപ്നജീവികളുടെ കൂട്ടത്തിലേക്ക് ഞാനും.

‘ഒറങ്ങിയോ....?’ 
കാറിലെ ടോപ് ലൈറ്റ് തെളിയിച്ച് ഇക്കാക്ക ആദ്യം ചോദിച്ചത് കേട്ടില്ല.
‘എന്താ ചിന്തിക്ക്ണത്...?’
‘ഒന്നൂല്ല... എവിടെയെത്തി...?’
‘ചാലക്കുടി’
‘ഓരോ സുലൈമാനി അടിച്ചാലോ... പന്പിനപ്പുറത്തൊരു കടയുണ്ട്.’

വീണ്ടും യാത്ര. തോരാത്ത മഴയിലൂടെ... വെള്ളം നിറഞ്ഞ് നിറമില്ലാതായ റോഡിലൂടെ.. കാഴ്ചമങ്ങിയ കണ്ണുകളുമായി എതിര്‍ വണ്ടികളും പതുക്കെയാണ്. ഓരോ ലക്ഷ്യങ്ങളിലേക്കുള്ള മനുഷ്യര്‍ അവയിലും ചടഞ്ഞിരിക്കുന്നുണ്ടാകും.

നാല് വര്‍ഷത്തിന് ശേഷമായിരുന്നു നാട്ടിലേക്കുള്ള ആദ്യ വരവ്. സഹോദരിയുടേതും എന്‍റെതും ഒരുമിച്ച് നടത്താനായിരുന്നു തീരുമാനം. 


എല്ലാം ഒരുക്കി ദിവസങ്ങള്‍ മറിയുന്നതിനുള്ള കാത്തിരിപ്പിനിടയില്‍ എപ്പോഴോ ഫോണില്‍ ഇക്കാക്കയുടെ തണുത്ത സ്വരം.

‘വല്ല്യുമ്മ മരിച്ചു. കാത്ത് വെക്കണോ...?’

എല്ലാം കഴിഞ്ഞിട്ട് കല്ല്യാണത്തിനായി പോയാല്‍ മതിയെന്ന് സഹമുറിയന്മാര്‍ എത്ര തവണ പറഞ്ഞു. കഴിയില്ലായിരുന്നു. എല്ലാം ഹൃദയത്തിലമര്‍ത്തി ജീവിക്കാനുള്ള പ്രവാസിയുടെ സിദ്ധി അന്നെനിക്കില്ലായിരുന്നു.

ഉമ്മയേക്കാള്‍ അടുപ്പമാണ് വല്ല്യുമ്മയോട്. ഇരുകാതുകളിലും വെള്ളിയുടെ ചിറ്റുകള്‍ ഞാന്നുകിടന്ന് ഭംഗിയാര്‍ന്ന മുഖമുള്ള വല്ല്യുമ്മ. മടിയിലിരുത്തി പറഞ്ഞു തന്ന അസംഖ്യം കഥകള്‍... കണ്ണുകളിലെഴുതി തന്ന സുറുമയുടെയും ഇളനീര്‍ കുഴന്പിന്‍റെയും ചെറുനീറ്റല്‍.... ഓരോ പെരുന്നാളുകളിലും ആരും കാണാതെ തരുന്ന കുപ്പായശീലയുടെ സുഗന്ധം.....

എല്ലാം ഒരു വിധം കരയടുപ്പിച്ച് കൊതിമൂത്ത ഹൃദയവുമായെത്തും മുന്‍പെ മറുകരയിലേക്ക് യാത്രയാകുന്ന പ്രിയപ്പെട്ടവരുടെ അസഹനീയമായ ശൂന്യതയ്ക്ക് എന്താണ് പകരമാവുക. 

‘അന്‍റേം കൂടി കല്ല്യാണച്ചോറ് തിന്നിട്ടേ വല്ല്യുമ്മ കണ്ണടക്കൂ... ന്‍റെ കുഞ്ഞോന്‍ കടങ്ങളെല്ലാം തീര്‍ത്ത് വേം വരണേ....’ വിളിക്കുന്പോഴെല്ലാം പറഞ്ഞിരുന്ന വല്ല്യുമ്മയുടെ വിറയാര്‍ന്ന വാക്കുകള്‍. 

പിന്നെയും പ്രവാസത്തിന്‍റെ തിരതള്ളലുകളിലങ്ങിനെ വര്‍ഷങ്ങള്‍.... 

ഓരോ വര്‍ഷവും യാത്രയ്ക്കുള്ള തിയ്യതി തീരുമാനിക്കും. അപ്പോഴേക്കും ആവശ്യങ്ങളുടെ ഫോണ്‍കോളുകള്‍.... പരിഭവങ്ങള്‍ നിറഞ്ഞ എഴുത്തുകള്‍... ഒരിക്കലും തീരാത്ത തറവാടിന്‍റെ അറ്റകുറ്റപ്പണി... ജേഷ്ഠന്‍റെ മകളുടെ വിവാഹം... കുഞ്ഞോള്‍ക്ക് ബാക്കിയുള്ള സ്ത്രീധനത്തുക.... വിസ തന്നവരോട് നന്ദി കാട്ടിയില്ലെന്ന പരാതി....... 

ഓരോ ചെറുകാറ്റിലും ഇലപൊഴിയുന്ന പുളിമരച്ചോട്ടിലെ കുസൃതിക്കൂട്ടം ചേരാനുള്ള സതീര്‍ത്ഥ്യരുടെ ആഗ്രഹങ്ങളില്‍ എപ്പോഴും ഞാന്‍ മാത്രം ബാക്കിയായി. ഓര്‍മ്മകളുടെ നീറ്റലുള്ള നൊന്പരങ്ങള്‍..... ഇരട്ടക്കട്ടിലിലെ ബ്ലാങ്കറ്റിനുള്ളില്‍ കിടന്ന് പലപ്പോഴും ശബ്ദമില്ലാതെ കരഞ്ഞു. മനസ്സ് വല്ലാതെ മരവിച്ചിരിക്കുന്നു. ചോദ്യങ്ങള്‍ മറന്നും അഭിപ്രായങ്ങള്‍ പറയാതെയും ജീവിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു.

ഓരോ അവധിക്കാലങ്ങള്‍ക്കൊടുവിലും നിറമുള്ള സൗഹൃദങ്ങളുടെ ചലനങ്ങള്‍ മുറതെറ്റാതെ ഇ-മെയിലില്‍ വന്നുകൊണ്ടിരുന്നു. മുന്നറിയിപ്പുകളും. 

സൂചിപ്പിക്കുന്നതെല്ലാം മനസ്സിലാകുന്നുണ്ട്. പക്ഷെ, എങ്ങിനെയാണതിനാവുക. ജീവിതത്തിലെ ചുമതലകളെ കാല്‍ക്കുലേറ്ററിലെ അക്കങ്ങളുമായി ബന്ധപ്പെടുത്തി ജീവിക്കുന്നവരുടെ മനസ്സ് ആവാഹിക്കാന്‍ എനിക്കാവില്ല.

‘എത്തിയാലുടന്‍ വിളിക്കണം....’

എയര്‍പോര്‍ട്ടിലെ ട്രോളിയില്‍ ബാഗെടുത്ത് വെക്കുന്പോള്‍ കേള്‍ക്കാറുള്ള ഇക്കാക്കയുടെ പതിവ് വാചകത്തിന് ഇത്തവണയും മാറ്റമില്ല.

ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങള്‍ക്കെത്തിയ ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന സ്റ്റീല്‍കന്പികള്‍ അതിരിട്ട വഴിയിലൂടെ തിരിഞ്ഞു നോക്കാതെ നടന്നു. മിനുസമേറിയ ഫ്ളോറില്‍ കാലുകള്‍ വഴങ്ങാതെ ഇടറി. കൗണ്ടറുകളില്‍, മഹാപാതകിയോടെന്ന പോലെ അധികൃതരുടെ ചുഴിഞ്ഞു നോട്ടങ്ങളും വിലാസവിശദീകരണങ്ങളും. 

എല്ലാം കഴിഞ്ഞ് വിശാലമായ ലോഞ്ചിലേക്ക് നടന്നു. മുഷിഞ്ഞ തൂവാലകളും നനഞ്ഞ മനസ്സുകളും പേറുന്ന കുഷ്യന്‍ സീറ്റുകളുടെ തണുത്ത ലോകം. ചലനങ്ങള്‍ കുറവ്. ഏറെയാളുകളും അനങ്ങാതെ ചുമരിലെ വലിയ ടെലിവിഷനിലേക്ക് വെറുതെ കണ്ണയച്ച് നെടുവീര്‍പ്പിടുന്നു ചിലര്‍ യാത്രാമൊഴികളുടെ അല്ലെങ്കില്‍ തിരക്കിനടയില്‍ മറന്ന അവസാനവാക്കുകള്‍ക്ക് മൊബൈല്‍ കന്പിനിയുടെ കാരുണ്യത്തിന് ക്യൂ നില്‍ക്കുന്നു.


റണ്‍വെ കാഴ്ചകള്‍ക്ക് വേണ്ടി ചില്ലുമതിലിനരികിലേക്ക് നടന്നു. 

ഇരുട്ടും മഴയും പെയ്തൊഴിഞ്ഞിട്ടില്ല. ദൂരക്കാഴ്ചകള്‍ അവ്യക്തമാണ്. ഏറെ നേരം മുഖം ചേര്‍ത്ത് നിന്നതാകാം പുറത്തെ നനവ് മനസ്സിലേക്ക് പടര്‍ന്നു. വൈകി നനയുന്ന പുളിമരച്ചോട്ടില്‍ ഇപ്പോള്‍ മഴ പൊടിയുന്നുണ്ടാകും. ഇളം മഞ്ഞ പൂക്കളും ഇലകളും ഓരോ തുള്ളികള്‍ക്കൊപ്പം പൊഴിഞ്ഞ് വലിയ പൂക്കളം തീര്‍ത്തിട്ടുണ്ടാകും. 

ലോഞ്ചില്‍ മധുരമൊഴിയില്‍ രണ്ടുവട്ടം ഇംഗ്ലീഷ് അനൗണ്‍സ്മെന്‍റ് മുഴങ്ങി. വിമാനത്തിലേക്കുള്ള വഴി നിശ്ചയിച്ചിരിക്കുന്നു. 

ഇരുന്നവരില്‍ അധികവും മൊഴിപ്രകാരമുള്ള രണ്ടാം നന്പര്‍ഗേറ്റിലേക്കൊഴുകി; ഞാനും. മേല്‍മണ്ണ് നഷ്ടമായൊരു പുഴ പോലെ, അടുത്ത വേനലിന് വറ്റാന്‍ വേണ്ടി മാത്രം.

Tuesday, January 7, 2014

 കൈരേഖയിലെ പ്രവാസം 

കാലങ്ങളുടെ മഹാപുസ്തകത്തില്‍ ഒരു പകല്‍കൂടി നനഞ്ഞവസാനിക്കുന്നു.

അനക്കങ്ങള്‍ പതുക്കെയായ നഗരത്തില്‍ മഴ ഇനിയും കനക്കുന്ന ലക്ഷണമാണ്. നൂല്‍മഴയുടെ വിധം മാറുന്നുണ്ട്.ബസ്സ്റ്റാന്‍ഡിലേക്ക് കുറച്ച് ദൂരമെ ഉള്ളുവെങ്കിലും, എവിടെയെങ്കിലും കയറിനിന്നില്ലെങ്കില്‍ വാങ്ങിയ പുസ്തകങ്ങള്‍ മുഴുവനും നനയും. പണി പുരോഗമിക്കുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് പുറകില്‍ അടച്ചിട്ട ഷട്ടറുകള്‍ക്ക് മുന്‍പില്‍ കയറിനിന്നു. വടക്കുനിന്ന് വണ്ണിച്ച തുള്ളികളുമായി ഇരന്പലോടെ മഴ വന്നു.

പുസ്തകം നനവുതട്ടാത്ത ഒരിടത്ത് വെച്ച്, ടവ്വലെടുത്ത് തലയും മുഖവും തുടച്ച് മഴയൊതുങ്ങുന്നതിന് കാത്തു. മനസ്സില്‍, മഴയോട് തോന്നിയ ഈര്‍ഷ്യതയില്‍ പ്രണയം നിറഞ്ഞു. ഓരോ തുള്ളികളുടെയും നൃത്തച്ചുവടില്‍ കണ്ണുപായിച്ച് വെറുതെ നിന്നു.

നിങ്ങളൊരു പ്രവാസിയാണ് അല്ലേ...?’, ആരോ വിളിച്ച് ചോദിക്കുന്നത് പോലെ.

മൂന്നുഷട്ടര്‍ മാറി ചെറുതല്ലാത്തൊരു ബാനറിനരികില്‍, നിറംമങ്ങിയ പുതപ്പിനുള്ളില്‍ കൂനിക്കൂടി എന്നെ നോക്കി ചിരിച്ച് ഒരാളിരിക്കുന്നുണ്ട്. ചോദ്യം അയാളില്‍ നിന്നുതന്നെയാണ്. തീര്‍ച്ചപ്പെടുത്തി, ബാനര്‍ വായിച്ച് അരികിലേക്കുചെന്നു.

വലിയ അക്ഷരങ്ങളില്‍ ഭാവി ഭൂതം വര്‍ത്തമാനം എന്നെഴുതിയതിന് താഴെ കറുത്ത നിറത്തില്‍ പേര്. പ്രൊഫ. വേതാളം വാസു’. ഞാന്‍ ഉള്ളില്‍ ചിരിച്ചു.

ഇരിക്കണം സാര്‍, മുഖലക്ഷണം പറയാം. ശരിയാണെങ്കില്‍ മാത്രം ദക്ഷിണവെച്ച് കൈനീട്ടിയാല്‍ മതി

വേതാളത്തിന്‍റെ സ്ഥലമെവിടാ...?’ 
ഞാന്‍ ലോഗ്യം കൂടാന്‍ ഭാവിച്ചു. ആള്‍ ഗൗരവ്വത്തിലാണ്. മിണ്ടുന്നില്ല. 

മലബാറില്‍ വന്ന് ഇത്തരമൊരു ചോദ്യമെറിഞ്ഞാല്‍ ആളുകള് എളുപ്പം കൊത്തുമെന്ന് ആരാ പറഞ്ഞുതന്നത്...?’

ഗൗരവ്വം ഉരുകി. വേതാളം പല്ലുമുഴുക്കെ കാട്ടി ചിരിച്ചു. 
ഇരിക്കണം സാര്‍. മഴതീരുംവരെ നമുക്കെന്തെങ്കിലും പറഞ്ഞിരിക്കാം

അതുവേണ്ട. മഴതീരുംവരെ ഞാന്‍ ഇരയാകാം. എത്രയാ ദക്ഷിണ?

അന്പത്അയാള്‍ ഉടനെ തിരുത്തി. അയ്യോ, അല്ല സാര്‍. താങ്കള്‍ക്ക് അഞ്ചുരൂപാ മാത്രം 


നല്‍കിയ അഞ്ചുരൂപ കൈവെള്ളയില്‍ ചുരുട്ടിപ്പിടിച്ച് അയാള്‍ ചിന്താനിമഗ്നനായി. പറ്റിക്കാനുള്ള പുതിയ അടവ് തിരയുകയാണോ. കരുതിയിരുന്നു.

അല്ലെങ്കില്‍ വേണ്ട സാര്‍. കരുതല്‍ പിടികിട്ടിയത് പോലെ അഞ്ചുരൂപ അയാളെനിക്ക് നേരെ നീട്ടി. നമുക്ക് വേറൊന്ന് ചെയ്യാം. പകര്‍ന്ന് കിട്ടയ അപൂര്‍വ്വമായൊരു അറിവുണ്ടെനിക്ക്. അതൊരു കൈ പരീക്ഷിക്കാം

ഗുലുമാലാകരുത്. അടുത്താഴ്ച പോകാനുള്ളതാണ്ചെറിയൊരു ഭയം തോന്നാതിരുന്നില്ല

ഭയപ്പെടേണ്ട സാര്‍, കൈനീട്ട്...

നീട്ടിയ കൈത്തലത്തില്‍ നല്ലൊരിളം വെറ്റില വെച്ചയാള്‍ കണ്ണടച്ച് പിറുപിറുത്തു. മന്ത്രങ്ങളാകണം. പിന്നീടയാള്‍ കണ്ണുതുറന്ന്, ഭാണ്ഡത്തിനുള്ളില്‍ നിന്നൊരു ചെറുകുപ്പി വലിച്ചെടുത്ത് മൂടിതുറന്ന് ഏതാനും തുള്ളി കറുത്തദ്രാവകം വെറ്റിലയിലേക്ക് ഉറ്റിച്ചു. ചെറുവിരല്‍ കൊണ്ടവ പരത്തി.

ഓ... മനസ്സിലായി വേതാളം, ഇത് മഷിനോട്ടമല്ലേ...?’

അയാള്‍ വര്‍ത്തമാനം തുടര്‍ന്നു: 

സാര്‍... ഇനി മനസ്സിലെ മുഴുവന്‍ കപടതയ്ക്കും പകരമായി ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കത നിറക്കുക. കണ്ണുകളടച്ച് കാതുകള്‍ മഴയൊച്ചയില്‍ ലയിപ്പിക്കുക. പറയുന്പോള്‍ മാത്രം പതിയെ കൈതലത്തിലെ വെറ്റിലയിലേക്ക് നോക്കുക....ഒരു മനഃശ്ശാസ്തവിദഗ്ദനെ പോലെ വേതാളം പറഞ്ഞുകൊണ്ടേയിരുന്നു. 

ഞാന്‍ കണ്ണടച്ച് കാത്തിരുന്നു. മഴയുടെ കുളിരും, ഇരന്പവും, വേതാളത്തിന്‍റെ അവ്യക്തമായ മന്ത്രണവും സമം ചേര്‍ന്ന് നെഞ്ചിനുള്ളില്‍ അലിഞ്ഞിറങ്ങി.

എപ്പോഴോ, മയക്കത്തിനിടയിലെന്ന പോലെ കണ്ണുതുറക്കുവാന്‍ സൗമ്യമായ നിര്‍ദേശം. തുറന്നു. വെറ്റിലയിലെ മഷിപ്പാടില്‍ മുഖമറിയാത്തൊരു രൂപം പ്രവാസിയുടെ കാലങ്ങളെ കുറിച്ച് കഥ പറയുന്നു.


-1-
ഒന്പതാളുകള്‍ രാപ്പാര്‍ക്കുന്ന ദുബൈയിലെ 'ഗ്വാണ്ടനാമോ' മുറിയില്‍ നിന്ന് പെരുന്നാള്‍ ദിവസമെങ്കിലും രക്ഷപ്പെടണമെന്ന് കരുതിയിരിക്കുന്പോഴാണ് റാസല്‍ഖൈമയില്‍ നിന്ന് സുഹൃത്തിന്‍റെ വിളി വന്നത്. 

വിശാലമായ വില്ലയില്‍ അവനും നാല് സഹോദരങ്ങളും ഒരുമിച്ചാണ് താമസം. ആസ്വാദ്യകരമായ മൂന്ന് ദിവസങ്ങള്‍. എല്ലാവരും മനസ്സ് തുറന്ന് സംസാരിച്ചു. ചെറുപ്പം മുതലുള്ള മുഴുവന്‍ വികൃതികളുടെയും രസമുള്ള ഏറ്റുപറച്ചിലുകള്‍. പ്രവാസത്തിനിടയില്‍ ഇത്രയും ആഹ്ലാദകരമായ ദിവസങ്ങളുണ്ടായിട്ടില്ല. നാട്ടിലേതുപോലെ മുറ്റവും, പൂന്തോട്ടവും, കളിതമാശകളുമായി ഭംഗിയാര്‍ന്നതായിരുന്നു അവരുടെ പ്രവാസം.

എല്ലാം പെടുന്നനെയാണ് അവസാനിച്ചത്. 
ദുബൈയിലെ കുടുസ്സുമുറിയില്‍ തന്നെ കൂടിയാല്‍ മതിയായിരുന്നുവെന്ന് തോന്നിയ നിമിഷങ്ങള്‍. 

മൂന്നാം ദിവസം രാത്രി. ഫൈസലിന്‍റെ സ്പ്യെല്‍ ബിരിയാണിയായിരുന്നു ഐറ്റം. കഴിക്കുന്നതിനിടയില്‍, പ്രവാസം മതിയാക്കി നാട്ടില്‍ കൂടുന്നതിനെ കുറിച്ച് ഫൈസല്‍ പറഞ്ഞു.

'എന്താണിപ്പോ ഇക്കാക്ക ഉദ്ധേശിക്ക്ണത്...?' മിനിസ്ട്രിയില്‍ ജോലിയുള്ള അനിയന്‍ ചോദിച്ചു.


'പോയിട്ട് കുട്ട്യോള്‍ടെ കൂടെ ജീവിക്കണം. എന്തെങ്കിലും കച്ചോടം തുടങ്ങണം. ഒന്നൂല്ല.... ന്‍റെ കയ്യില്..' അവന്‍റെ ശബ്ദം വിറച്ചു.

'പതിനെട്ട് വര്‍ഷമായിട്ടും....!' ഞാനറിയാതെ ചോദിച്ചു. 

ഡ്രൈവറായ എനിക്കെന്താ ബാക്കിണ്ടാവാ..?'

'ബാങ്കില്‍ ഒന്നൂല്ലേ...?' ഇളയോന്‍റെ ചോദ്യം ഫൈസലിനെ തെല്ല് പ്രകോപിപ്പിച്ചത് പോലെ.

'നിന്നെപ്പോലെ വന്നയുടന്‍ തന്നെ അക്കൗണ്ട് തുടങ്ങാന്‍ ഇക്കാക്ക മറന്നു. ഇതുവരെ അതോര്‍മ്മ വന്നില്ല. എന്നിട്ടല്ലേ... ബാങ്കിലുണ്ടാവല്'

'ഞങ്ങളുടേതാണോ കുറ്റം. കഷ്ടപ്പെട്ടതില്‍ നിന്ന് അല്‍പ്പം മാറ്റിവെക്കായിരുന്നില്ലേ.... എന്നിട്ട് ഇപ്പോ മൂപ്പര് ചൂടാവാന്‍ വന്നിര്ക്ക്ണ്.... എന്‍റേല് ഒന്നൂല്ല. പോവ്വേ വര്വേ എന്താന്ന്ച്ചാ ആയിക്കോ....' ഇളയോന്‍ പാത്രമെടുത്ത് പുറത്തേക്കിറങ്ങി. 


മുറിയില്‍ മൗനം പടര്‍ന്നു.

ഞാന്‍ ഫൈസലിനെ നോക്കി. ഒരുപാട് വാദിക്കാമായിരുന്നിട്ടും, ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തിയിരിക്കുന്നു. സങ്കടം മുറ്റിയ മുഖത്ത് നിന്നും കണ്ണുനീരുകള്‍ ഭക്ഷണത്തിലേക്കടര്‍ന്നു. ഞാനവന്‍റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു. കണ്ണുനീര്‍ പുരണ്ട ഭക്ഷണത്തില്‍ നിന്ന് അല്‍പ്പം വാരിത്തിന്ന് എന്നോട് ചിരിക്കാന്‍ ശ്രമിച്ച് അവനും റൂമില്‍ നിന്നിറങ്ങി.

വൈകിയാണറിഞ്ഞത്; കടമകളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഫൈസല്‍ യാത്രയായിരിക്കുന്നു.



-2-

'മീന്‍കാരന്‍ സെയ്തു കുറച്ച് കാലായിട്ട് എളിയിലെന്തോ തിരുകിവെക്ക്ണണ്ടല്ലോ... കള്ളുംകുപ്പ്യാണോ.?'

'ഹല്ലാണ്ട്.... പിന്നെ' 



'ഏയ്, അതാവൂല്ലാന്ന്...' 


പള്ളിക്കോലായിലും അമ്മദ്ക്കാടെ ചായക്കടയിലും കുറച്ച് നാളുകളായി അതായിരുന്നു പ്രധാനചര്‍ച്ചാവിഷയം. ഒരു തീരുമാനമെടുക്കാനാകാതെ ആളുകള്‍ കുഴഞ്ഞു. 

മീന്‍വില്പന തുടങ്ങുന്നതിന് മുന്‍പ് സെയ്തു ഗള്‍ഫേരന്‍സെയ്തുക്കയായിരുന്നു. 

പുതുനാക്കല്‍ ഗ്രാമത്തില്‍ ആദ്യമായി കോണ്‍ക്രീറ്റ് വീട് പണിതതും അതിനുമുകളില്‍ ഓടുമേഞ്ഞ് പെയിന്‍റടിച്ചതും മൂപ്പരാണ്. വീടിന് ചുറ്റും അലങ്കാരപ്പണികളുള്ള ചുറ്റുമതിലിന്‍റെ ഓരോ ബീമിനും ഓരോലൈറ്റുകള്‍. സെയ്തു വലുതായി.! ആജ്യാരുടെ ഗേറ്റില്‍ ആകെ ഒരു റ്റ്യൂബ് ലൈറ്റേ ഉള്ളു. ആജ്യാര് ചെറുതായി.! നാട്ടുകാര്‍ ആദ്യം കണ്ട ടി.വിയും, ഫ്രിഡ്ജും, വാഷിംഗ്മെഷീനും, ഇലക്ട്രിക് ഇസ്തിരിപ്പെട്ടിയും, ഏസിയും, മിക്സിയും, പാല്‍ബള്‍ബുകളും, ഫൈബര്‍കസേരയും സെയ്തുവിന്‍റേതാണ്. 

ഒരുനാള്‍, സെയ്തു നാട്ടിലെത്തി. 

കാര്യമറിയാത്തതാകാം തുടക്കം പതിവ് പോലെ. നാട്ടുകാരുടെ കുശലാന്വേഷണം... പിരിവിന്‍റെ വെളുത്ത ചിരി.... സ്വാര്‍ത്ഥതകളുടെ സ്നേഹവായ്പ്പുകള്‍... ഖജനാവ് കാലിയാണെന്നറിഞ്ഞപ്പോള്‍ അകല്‍ച്ച. കുറ്റപ്പെടുത്തല്‍. ഒറ്റപ്പെടല്‍. ആശ്രിതരുടെയും സ്വജീവിതത്തിന്‍റെയും മുന്നോട്ടുള്ള ഗമനം ചോദ്യം. ഉണ്ടായിരുന്ന ഭൂമിയില്‍ നിന്നല്‍പ്പം വിറ്റ് കുറച്ചുനാള്‍ പിടിച്ചു നിന്നു. പിന്നെയും ജീവിതം ബാക്കി. ചിന്തകള്‍ക്ക് മീതെ ചിന്തകള്‍. മീന്‍കാരനിലേക്കുള്ള കൂടുമാറ്റം അങ്ങിനെയായിരുന്നു.

'പള്ളീലെ ഉസ്താദിനോട് ഓന്‍റെ അരക്കുത്തിന് പിടിച്ചുനോക്കാന്‍ പറയണം. കിട്ട്ണത് മുഴ്വോന്‍ കുടിച്ച് തീര്‍ത്താലെന്താ ചെയ്യാ... വലിയൊരു കുടുംബമില്ലേ ഓന്...'


'ഇതങ്ങിനെ വിടാന്‍ പറ്റൂല്ല. ദിവസോം കള്ള് കുടിക്ക്ണോര് ഈ മഹല്ലിലില്ല'


ചര്‍ച്ച ദൈനംദിനം. ഒടുവിലത് ഉസ്താദിന്‍റെ ചെവിയിലുമെത്തി. ആളെ പറഞ്ഞയിച്ചിട്ടും, പലതവണ വീട്ടില്‍ പോയിട്ടും ഉസ്താദിന്‍റെ കണ്‍വെട്ടത് പ്രത്യക്ഷപ്പെടാതെ സെയ്തു വഴിമാറി. സംശയം ബലപ്പെട്ടു.

ഒരിക്കലെങ്ങിനെയോ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പിടിക്കപ്പെട്ടു. വട്ടം കയറിപ്പിടിച്ച പ്രായമുള്ള ഉസ്താദിനോട് സെയ്തു കീഴടങ്ങി. ബലമായി മടിക്കുത്തഴിപ്പിച്ച് ഷര്‍ട്ട് പൊക്കി നോക്കി. അവിടെയിരിക്കുന്നു സാധനം........... ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ്... പിന്നെ പ്ലാസ്റ്റിക് കവറില്‍ ചുരുട്ടി ഉഗ്രനാക്കി ബെല്‍ട്ടിന് കീഴെ തിരുകിവെച്ചത് വലിച്ചെടുത്തു. പൊതിയഴിച്ചു. സെയ്തുവൊഴികെ എല്ലാവരും ഞെട്ടി.

'സെയ്തോ എന്താണിത്...?!'


'കണ്ടാലറിഞ്ഞൂടേ...
?'

'അതറിയാം. നീ എന്തിനാണിത് അരേല് വെച്ച് നടക്ക്ണത്....?'

'ന്‍റെ ഉസ്താദേ... പറയുന്നതില് വെഷമം ഉണ്ട്. എന്നാലും വേണ്ടീല്ല. പറ്റ്ണോര് മനസ്സിലാക്കട്ടെ. 

വീട്ടുകാരുടെ വിചാരം ഞാനിപ്പോഴും എണ്ണപ്പണത്തിന്‍റെ മുകളിലാന്നാ. അന്നയച്ച എല്ലാ ഇലക്ട്രിക്കല്‍ സാധനങ്ങളും ഇപ്പോഴും നന്നായി നടക്ക്ണ്ണ്ട്. സന്തോഷം തന്നെ. പക്ഷെ, കറന്‍റിന്‍റെ മീറ്റര്‍ മാത്രം എന്നെ തോല്‍പ്പിച്ചോടുകയാണ്. ആ ദുരഭിമാനത്തിന്‍റെ ഫ്യൂസാണിത്. അദ്ധ്വാനിക്കുന്നതില്‍ പകുതി ബില്ലടക്കാന്‍ വേണം. അതോണ്ട് രാവിലെ ഇറങ്ങുന്പോ ഇതൂരും. വൈകുന്നേരം ഫിറ്റ് ചെയ്യും. ഇപ്പോ കുഴപ്പമില്ല, ചാനലുകളുടെ പേര് പറഞ്ഞ് തല്ലില്ല. എല്ലാരും മെയ്യനങ്ങി പണിയെടുക്ക്ണ്ണ്ട്. കുട്ട്യോളെ നോക്കുന്നുണ്ട്. മഗ്രിബ് കഴിഞ്ഞാല്‍ ഓത്തുണ്ട്. വീട്ടില്‍ നിന്നിറങ്ങുന്പോഴും എത്തുന്പോഴും മുറ്റത്ത് കളിക്കാന്‍ കുട്ട്യോളുണ്ടാവും. അകത്ത് കാത്തിരിക്കാന്‍ ആളുണ്ടാവും. ഇപ്പോ ഒരു തൃപ്തിയുണ്ട് മനസ്സിന്'

സെയ്തു പറഞ്ഞു നിറുത്തി. ഉസ്താദിന്‍റെ കണ്ണ് നിറഞ്ഞു. മീന്‍മണത്തില്‍ പുതഞ്ഞ സെയ്തുവിനെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു പറഞ്ഞു: 

"ന്‍റെ സെയ്തോ... ഇതിന്‍റെ പാതി കരുതലെങ്കിലും കഴിഞ്ഞകാലങ്ങളില്‍ നിനക്കുണ്ടായിരുന്നെങ്കില്‍....."


-3-

റോളയിലെ അപാരമായ തിരക്കിനിടയില്‍ അവിചാരിതമായി അത് സംഭവിക്കുകയായിരുന്നു. 

കാത്തു നില്‍ക്കാമെന്നേറ്റ സുഹൃത്തിനടുത്തേക്ക് ആള്‍ക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞുപോകുന്പോള്‍ പെടുന്നനെ കേട്ട പൊട്ടിച്ചിരി. ചിരപരിചിതമായ ശബ്ദം. ആകാംക്ഷയോടെ ആളെ തിരഞ്ഞപ്പോഴാണ് നടുങ്ങിയത്.

മാസങ്ങള്‍ക്ക് മുന്‍പ് വിപുലമായ യാത്രയയപ്പോടെ, കാലങ്ങളായി കനവുകണ്ട് കാത്തിരുന്ന ഗൃഹാതുരത്വത്തിന്‍റെ സുഷുപ്തിയിലേക്ക് വില്ലയുടെ പടിയിറങ്ങിയ അസീസ്ക്ക. മൈതാനത്തിലെ മരനിഴലില്‍ വിരിച്ച വലിയ പ്ലാസ്റ്റിക് പായയിലിരിക്കുന്ന പാകിസ്ഥാനികളുടെ കൂട്ടത്തില്‍ മധുരം കഴിക്കുന്നു. തമാശകളില്‍ പൊട്ടിച്ചിരിക്കുന്നു. 

തിരിച്ചറിഞ്ഞപ്പോള്‍ കരുവാളിച്ച കണ്‍തടങ്ങളുള്ള കണ്ണില്‍ നിസ്സംഗത. പ്രൗഡിയും ഗാംഭീര്യവും നിറഞ്ഞ ആ മുഖവും ചലനങ്ങളും എവിടെ? റോളയില്‍ ജോലിദാതാവിനെ കാത്ത്നില്‍ക്കുന്നവരുടെ കൂട്ടത്തിലെങ്ങിനെ.....? എന്തിന്.....?

വല്ലാത്തൊരു ഷോക്കിലായിരുന്നു ഞാന്‍. ദുബൈയിലെ വില്ലയില്‍ ശാസിച്ചും സ്നേഹിച്ചും ഉപദേശിച്ചും പ്രവാസത്തിന്‍റെ പൊരുത്തപ്പെടലുകള്‍ പകര്‍ന്ന് ജീവിക്കാന്‍ പഠിപ്പിച്ച അസീസ്ക്കയെ കണ്ടുമുട്ടിയ ദിവസം ജീവിതത്തിലൊരിക്കലും മറക്കാനാകില്ല. 

ദാരിദ്ര്യത്തില്‍ മനസ്സലിഞ്ഞ് സുഹൃത്ത് നല്‍കിയ വിസിറ്റ് വിസയില്‍, ഒരു ചൂട്കാലത്തായിരുന്നു പ്രവാസത്തിന്‍റെ തുടക്കം. ഖിസൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു അന്ന് ഇന്‍റര്‍വ്യൂ. 

ചോദിച്ചവര്‍ ചൂണ്ടിക്കാണിച്ച വഴികളിലൂടെ കടുത്ത വെയില്‍ വകവെയക്കാതെ നടന്നു. ലക്ഷ്യം അരികിലാണെന്ന് മനസ്സും പറഞ്ഞു. പെടുന്നനെയാണ് മണല്‍ക്കാറ്റ് തുടങ്ങിയത്. ചുട്ടുപഴുത്ത മണല്‍ പുതഞ്ഞ കാറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരുകിയ ഫയല്‍കൊണ്ട് മുഖം മറച്ച് ഓടി. ദേഹം തളര്‍ന്നപ്പോള്‍ ഇലക്ട്രിക്പോസ്റ്റിന്‍റെ നേര്‍ത്ത നിഴലിലും മറയിലും ഇരുന്നു. കാറ്റിന് വല്ലാത്ത വാശിപോലെ. മണല്‍പാറിച്ച് അതെന്നെ ചുറ്റിക്കൊണ്ടിരുന്നു. നനവിന് വേണ്ടി വരണ്ട തൊണ്ട ചിനക്കി. കണ്ണും മൂക്കുമടഞ്ഞു. ലോകം മുഴുവന്‍ ഇരുട്ട്. 

കണ്ണ്തുറക്കുന്പോള്‍ പ്ലൈവുഡ്കൊണ്ട് മറച്ചുണ്ടാക്കിയൊരു മുറിയിലെ കട്ടിലിലായിരുന്നു. അരികില്‍, വിസക്കച്ചവടത്തിന്‍റെ ചതിയില്‍ ഹൃദയംപൊട്ടി മരിച്ച ഉപ്പയുടെ കാരുണ്യമൂറുന്ന മുഖത്തിന്‍റെ തനി സ്വരൂപം. 

'മോന്‍ അപ്രത്ത്ന്ന് വര്ണത് കാണുന്നുണ്ടായിരുന്നു. കുറേ വിളിച്ചു. ഈ കാറ്റും ദൂരവും.... അല്ലെങ്കിലും ഈ സമയത്താരെങ്കിലും പുറത്തിറങ്ങോ....?' 

'ഒരു ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു. രാവിലെ വന്നതാണ്. വഴിതെറ്റി'

'മൊബൈലില്ലേ?' 

'ഇല്ല.' 


'സാരമില്ല. എല്ലാം ശരിയാകും. മോന്‍ ജ്യൂസ് കുടിക്ക്'


അസീസ്ക്കയുടെ ശുപാര്‍ശയില്‍ ജോലി ശരിയായപ്പോള്‍, ദുബൈയില്‍ അസീസ്ക്കയുടെ വില്ലയില്‍ തന്നെയായിരുന്നു താമസം.

ഓര്‍മ്മകള്‍ ചുരത്തിയ അവകാശത്തിന്‍റെ മൂര്‍ത്തമായ ഉന്മാദത്തില്‍, മനസ്സില്‍ ഫണമുയര്‍ത്തിയ സംഘര്‍ഷങ്ങളുടെ ഉത്തരങ്ങള്‍ക്ക് പാകിസ്ഥാനികളുടെ കൂട്ടത്തില്‍ നിന്ന് അസീസ്ക്കയെ ബലമായി പിടിച്ചുവലിച്ച് തിരക്കൊഴിഞ്ഞൊരിടത്തേക്ക് നടന്നു. ഏറെ നേരം സംസാരിച്ചു. നെഞ്ച് പൊള്ളുന്ന വര്‍ത്തമാനങ്ങള്‍....

അവരൊക്കെ വല്യ നിലയിലാ... അവരുടെ തരക്കാരും അത്തരക്കാരെന്നെ. ആചാരങ്ങള്‍ക്കും മാമൂലുകള്‍ക്കും കൈയ്യും കണക്കുമില്ല. കാര്യം ചോദിക്കുന്പോള്‍ ഞാന്‍ പിശുക്കന്‍. മര്യാദകളറിയാത്തവന്‍. സദസ്സില്‍, വര്‍ത്തമാനങ്ങളുടെ മുഖവുര കഴിഞ്ഞാല്‍ ഒരു നാട്ടുവിശേഷവും എനിക്കറിയില്ല. പുതിയ തലമുറയുടെ മുഖം മനസ്സിലാകാതെ കടന്നുപോയാല്‍ പരാതി. കണ്ടിട്ട് മിണ്ടിയില്ലെന്ന്. കാല്‍മുട്ടിന് കീഴെ വര്‍ഷങ്ങളായി കഠിനമായ വേദന. കഫ്ത്തീരിയയിലെ നിന്നുള്ള ജോലി കാരണമാകാം. ഇത്തിരി കുഴന്പിട്ട് തിരുമ്മാന്‍ പറഞ്ഞപ്പോള്‍ കേട്ട വാക്കുകള്‍.....




എന്‍റെ യൗവ്വനവും സ്വപ്നങ്ങളുമായിരുന്നു അവരുടെ ആഘോഷങ്ങളുടെ ഊര്‍ജ്ജം. എന്‍റെ കണ്ണുനീരായിരുന്നു അവരുടെ തൊണ്ടകളെ നനച്ചത്. എന്നിട്ടും...., 

ഇപ്പോ ഞാനറിയുന്നു. ഓരോ പ്രവാസിക്കും സമൂഹവും കടുംബവും കല്‍പ്പിച്ചരുളുന്ന ചില സന്പ്രദായങ്ങളുണ്ട്. അതറിയാതെ, ദേഹങ്ങളിലേക്ക് തുന്നിപ്പിടിപ്പിക്കുന്നത് കരള്‍കഷ്ണമായാലും നിരസിക്കും. എനിക്ക് നിരാശയില്ല. ഓരോ ജന്മങ്ങള്‍ക്കും പടച്ചോന്‍ നിശ്ചയിക്കുന്നത് ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ചിലര്‍ക്കത് ഇവിടെ കിട്ടും. ചിലര്‍ക്ക് അവിടെയും’.

അസീസ്ക്ക വല്ലാതെ കിതച്ചു. പൊള്ളുന്ന അനുഭവങ്ങളുടെ ഓര്‍മ്മകളില്‍ പരവശനായത് പോലെ.... പുറകിലേക്ക് ഇരുകൈകളും കുത്തിയുള്ള ആ ഇരുത്തം. ഹൃദയത്തിലെ നീറ്റലില്‍ ചോര പൊടിഞ്ഞു. 

അസീസ്ക്കാക്ക് പറ്റിയൊരു ജോലിയുണ്ട്. ഏറ്റെടുക്കുന്നോ…? ദിര്‍ഹംസൊന്നും കിട്ടില്ല. അജ്മാനിലാണ്. കുട്ടികളും ഞാനും ഭാര്യയുമടങ്ങുന്ന കുടുംബത്തിലേക്ക്. ആവശ്യത്തിനുള്ള സ്ഥലം വില്ലയിലുണ്ട്. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് നമുക്കവിടെ കഴിയാം


വിസമ്മതം കടുംപിടുത്തത്തില്‍ അയഞ്ഞു. പകുതി ദൂരം പിന്നിട്ടപ്പോള്‍ ആള്‍ പതിയെ ഉന്മേഷവാനായി. സ്നേഹത്തിന്‍റെ സുരക്ഷിതബോധത്തില്‍ പഴയ അസീസ്ക്കയിലേക്കുള്ള മടക്കം. ഫോണിലൂടെ വിവരം അറിഞ്ഞതുമുതല്‍ കാത്തിരിക്കുന്ന വീട്ടുകാരുടെ വിശേഷങ്ങള്‍ ചോദിച്ചറിയല്‍....  പിന്നെ, ആഹ്ലാദം നുരയിടുന്ന ചെറുസ്വപ്നങ്ങളുടെ നിലയ്ക്കാത്ത വര്‍ത്തമാനങ്ങള്‍.....

പ്രവാസത്തിന്‍റെ ചൂടും വേവും ഇഴനെയ്ത മുന്ന് ജന്മങ്ങളുടെ സൂചനകളാണിവ.
സൂക്ഷിക്കണം. ഒന്നും ആര്‍ക്കും അന്യമല്ല. പരിഹാരകര്‍മ്മങ്ങള്‍ക്ക് ഇവിടെ ഇനിയൊരു ജന്മവുമില്ല. പതിയെ കണ്ണടച്ചു തുറന്നോളു

രൂപത്തിന്‍റെ ഉപസംഹാരത്തിനൊടുവിലെ നിര്‍ദേശം അനുസരിച്ച് കണ്ണ് തുറന്നു.

നേര്‍ത്തൊരു വിറയല്‍ നട്ടെല്ലിലൂടെ പാഞ്ഞു. 

പരിസരം മുഴുവന്‍ അയാളെ തിരഞ്ഞു. ഇല്ല, കാണാനില്ല. പാതിമുറിഞ്ഞൊരു സ്വപ്നം പോലെ ഒരിക്കല്‍ കൂടി കാണാനാകാത്ത വിധം അയാളും, പേരെഴുതിയ ബാനറും ഭാണ്ഢവും അപ്രത്യക്ഷമായിരിക്കുന്നു. നിരയായി അടഞ്ഞുകിടക്കുന്ന ഷട്ടറുകള്‍ക്ക് മുന്‍പില്‍ ഞാന്‍ മാത്രം.

പുസ്തകങ്ങളെടുത്ത് വേഗം ഇറങ്ങിനടന്നു. 

............................................
2008 ല് ഗള്ഫ് മാധ്യമത്തിലെഴുതിയത്
-----------------------------
അലി പുതുപൊന്നാനി