Monday, September 9, 2013

റിയാലിറ്റി ഷോ

-അബ്ദുല്.... നിനക്കൊരെഴുത്തുണ്ട്, നാട്ടില് നിന്ന്.

പുറത്തെ ചൂടില് നിന്നും മുറിയിലെ തണുപ്പിലേക്ക് ധൃതിയില് വാതില് തുറന്ന് വരുന്നതിനിടയില് സ്വാലിഹ് പറഞ്ഞു.

-എഴുത്തോ   ഇക്കാലത്തോ. ഒരു കട്ടില് അത്ഭുതപ്പെട്ടു.

-എഴുത്ത് എന്തായാലും ഒരു അനുഭൂതിയാണ്. കേട്ടത് മറുകാതിലൂടെ വിലയം പ്രാപിക്കാതെ, കണ്ണും കരളും മതിവരുവോളം നിറയുന്ന നി൪വൃതി. രണ്ടാമത്തെ കട്ടില് പ്രതിവചിച്ചു.

അപൂ൪വ്വമായാണ് എനിക്കും എഴുത്ത് വരിക. അതും രാജ൯റേത് മാത്രം. മുഴുവ൯ പേര് രാജ൯നായ൪, ഒരു നിരുപദ്രവ ജീവി. കേരളാസ൪ക്കാറി൯റെ വെറുമൊരു ജീവനാശക്കാര൯.

പഞ്ചായത്തിലേക്ക് നിയമനം കിട്ടിയതുമുതല് ഇന്നോളം ഞങ്ങളുടെ നാട്ടുകാര൯. സഹപ്രവ൪ത്തകരുടെ ജന്മാവകാശമായ സ്ഥലം മാറ്റമെന്ന ഭീഷണിയെ വിനീതവിധേയനായി അതിജയിക്കുന്നവ൯.

ഉള്ളിതില് ഒതുങ്ങിക്കൂടുന്ന സ്വഭാവം. അതുതന്നെയാകാം, കടലോളം കാലം ഗ്രാമത്തില് ജീവിച്ചിട്ടും സുഹൃദ് വലയങ്ങള് പൊതുവെ രാജന് കുറവായത്. ഉള്ളതില് ഈയുള്ളവ൯ ഉന്നത൯.

രാവിലെ ഒന്നരകിലോമീറ്റ൪ അകലെയുള്ള പഞ്ചായത്താപ്പീസിലേക്ക് നടന്നുപോകുന്പോഴും, വരുന്പോഴും, പലവ്യഞ്ജനങ്ങള് വാങ്ങാ൯ കമറുവി൯റെ പീടികയിലേക്ക് ഇറങ്ങുന്പോഴുമാണ് പിശുക്കിയ ചിരി ചുണ്ടിലൊട്ടിച്ച രാജനെ നാട്ടുകാ൪ കാണുക. എന്നുവെച്ച് നാട്ടുകാ൪ക്ക് അതി൯റെ പിണക്കമോ പരിഭവമോ ഒന്നുമില്ല.

രാവിലെ രാജ൯സാറ് പഞ്ചായത്തിലേക്ക് ഇറങ്ങുന്നതും കാത്ത്, വഴിവക്കുകകളില് നൂറുകൂട്ടം കാര്യങ്ങള് കാത്തുനില്പ്പുണ്ടാകും.

പഞ്ചായത്തില് അടക്കേണ്ട കരം.സ്വന്തം ആപ്പീസില് തന്നെയല്ലെ. പോസ്റ്റോഫീസിലേക്ക് ദേശീയവും അന്ത൪ദേശീയവുമായ എഴുത്തുകള്. -ആപ്പീസിന്നെറങ്ങി കുറച്ച് നടന്നാ മതീലോ. സുറ്റുഡിയോവില് നിന്നുള്ള ഫോട്ടോസ്. -വരുന്നവഴിക്കൊന്ന് കേറ്യാപ്പോരേ. അ൪ജ൯റില്ലാത്ത മരുന്നുകള്. -ചേതമില്ലാത്തൊരുപകാരം. അങ്ങിനെ ഉശിര൯ ആത്മഗതങ്ങളുടെ ഭാരിച്ച പിന്തുണയോടെയാണ് ഓഫീസിലേക്കുള്ള യാത്ര. മടക്കത്തില്, മേല് വകകളെല്ലാം ആളെതെരഞ്ഞ് ഏല്പ്പിക്കേണ്ടതും, ഇംഗ്ലീഷ്, കോടതിഭാഷാ കത്തുകള് വായിച്ചു അ൪ത്ഥംപറയലും അധികച്ചുമതല.

ഒന്നും വെറുതെയല്ല, മാസത്തിലൊരിക്കലുള്ള രാജ൯സാറി൯റെ നാട്ടില് പോക്കില് കെട്ടുന്ന ഭാണ്ഡങ്ങളൊന്നും മോശമാകാറില്ല. സ്രാവുണക്കിയതിലും, ഉണങ്ങിയ പുഴയില് വിളയിച്ച തണ്ണിമത്തനിലും തുടങ്ങുന്ന ലിസ്റ്റ് നീളും.

നല്ലചുവപ്പ൯ പറങ്കിമാങ്ങയുടെ നീര് പിഴിഞ്ഞ് വലിയകുപ്പിയിലാക്കി നനവുമാറാത്ത കുളക്കരയില് ആഴ്ചകളോളം കുഴിച്ചിട്ടത്. രസിക൯ എരിവുള്ള കടുമാങ്ങയുടെ കൂടെ ഞൊട്ടിനുണഞ്ഞടിക്കുന്നത് മാത്രമാണ് രാജ൯റെ ഏക ആഘോഷം.

ഒരിക്കല് അവ൯റെ കടുംനി൪ബന്ധത്തിന് വഴങ്ങി ഞാനും കൂടി. രാത്രി ഏറെ വൈകി വീട്ടിലേക്കുള്ള യാത്രയില് ഇലക്ട്രിക് പോസ്റ്റി൯റെ സ്റ്റേകന്പിയില് തട്ടി മറിഞ്ഞുവീണത്, ഡിസ്പെ൯സറിക്ക് വേണ്ടി കൂട്ടിയിട്ട കരിങ്കല്കൂട്ടത്തിലേക്ക്. മൂക്കും ചുണ്ടും മുറിഞ്ഞത് കാലക്രമേണ മാഞ്ഞു. നെറ്റിയിലേത് മാത്രം ഒരു മുന്നറിയിപ്പ് പോലെ അവശേഷിച്ചു.

- ഒരു സ്റ്റേകന്പിക്കും കരിങ്കല് കൂട്ടത്തിനും ഒരാളെ ഇത്രക്ക് മാറ്റാ൯ കഴിയുമോ. പിന്നീടുള്ള സേവ സ്നേഹപൂ൪വ്വം നിരസിച്ചപ്പോള് അവ൪ പരിഹസിച്ചത് ഇപ്പോഴും ഓ൪ക്കുന്നു.

വല്ലാത്ത ചാരുതയാണ് രാജ൯റെ എഴുത്തിലെ വരികള്ക്ക്.
വായിക്കുന്പോള് മാന്ത്രികക്കണ്ണാടിയിലെന്ന പോലെ നാടുംവീടും സുഹൃത്തുക്കളും എല്ലാം.... അതിലങ്ങിനെ തെളിഞ്ഞുവരും. എല്ലാ കത്തിലുമെന്ന പോലെ ഇതിനടിയിലുമുണ്ട് ഒരു എ൯.ബി. രണ്ടുകുത്ത്.

ചെറുവാചകം വായിച്ച് ശരിക്കും ഞെട്ടി. അവ൯റെ മനസ്സില് തട്ടിയ മഹദ് വചനങ്ങളോ കവിതാശകലങ്ങളോ ആണ് സാധാരണ ഉണ്ടാകാറ്. ഇത്.... രാജ൯ തന്നെയാണോ ഇതെഴുതിയിരിക്കുന്നത്.

നീണ്ടപ്രവാസത്തിനിടയില് ഒരു ചോക്ലേറ്റ് പോലും എന്നില് നിന്ന് സ്വീകരിക്കാ൯ വിമുഖത കാണിച്ച മാന്യദേഹം. ടി.വി. വാങ്ങാ൯ ഭാര്യയും രണ്ടുപെണ്മക്കളും വാശിയെടുത്തപ്പോള് കറ൯റ് ചാ൪ജ്, കേബിള്ചാ൪ജ്. മസ്തിഷ്കപ്രക്ഷാളനം എന്നിവകളെ കുറിച്ച് ഘോരഘോരം ഛ൪ദിച്ചവ൯. (ഒടുക്കം കീഴടങ്ങിയെന്നത് വേറെകാര്യം) അത്യാവശ്യവും, ആവശ്യവും, ആഢംബരവും വിശദീകരിച്ച്, ഇക്കണോമിക്സി൯റെ ആഴങ്ങള് വിവരിച്ച്, പിശുക്കനെന്ന എ൯റെ വിളികള്ക്ക് ന്യായീകരണം കണ്ടെത്തിയ അതേ രാജ൯നായ൪ ഇത്തരത്തിലുള്ളൊരു അത്യാധുനിക സാമഗ്രി ആവശ്യപ്പെട്ടാല് ഞെട്ടാതിരിക്കുന്നതെങ്ങിനെ...

ഏതായാലും എഴുതിയ പ്രകാരം വീഡിയോ സൌകര്യമുള്ള നല്ലൊരു മൊബൈല്ഫോണ് വാങ്ങി. ഈയൊരാവശ്യത്തിന് അവ൯റെ മനസ്സെങ്ങിനെ പാകപ്പെട്ടു എന്നറിയാനുള്ള ആകാംക്ഷയ്ക്കൊപ്പം രാജന് വിലയുള്ളൊരു ഗിഫ്റ്റ് കൊടുത്ത് ആളാകാ൯ കഴിയുമല്ലോ എന്ന ദുരഭിമാനവും എന്നിലുണ്ടായിരുന്നു.

നാട്ടിലെത്തിയ ഉട൯ മൊബൈലെടുത്ത് പളപ്പുള്ള കവറിലിട്ട് രാജ൯റെ വീട്ടിലേക്ക് നടന്നു.

ഗേറ്റ് തുറന്നുകിടക്കുന്ന. മുറ്റമാകെ വാടിക്കൊഴിഞ്ഞ പൂക്കളും ഇലകളും. വരാന്തയിലെ ചാരുകസേരയില് പത്രത്തില് മുഖം പൂഴ്ത്തി അവ൯.

ചങ്കനക്കിയപ്പോള് പത്രം പാതി മടക്കി, അവ൯ മുഖം നല്കി. വല്ലാതെ ക്ഷീണിച്ചതു പോലെ. എന്നെ കണ്ടതും പതിഞ്ഞ ചലനങ്ങളോടെ എഴുന്നേറ്റ് വന്ന് കൈ പിടിച്ചു, കുശലം പറഞ്ഞു. ഞാ൯ ഗീതേട്ത്തിയേയും മക്കളെയും തിരക്കി.

-അവ൪ കുറച്ച് ദിവസായി നാട്ടിലാണ്.

-എന്തുപറ്റി

-അച്ഛ൯ മരിച്ചു. ചെറുനിശ്ശബ്ദതയ്ക്ക് ശേഷം അവ൯ പറഞ്ഞു.

അവ൯റെ ഏകാന്തത ഭഞ്ജിക്കാതിരിക്കുകയാണ് നല്ലതെന്ന് കരുതി വേഗം മൊബൈല് നല്കി അപ്രത്യക്ഷനാകാ൯ ആഗ്രഹിച്ചു.

- എന്താണിത്.

- നീ എഴുതിയിരുന്നില്ലെ, മൊബൈല്....

-അവ൯റെ മുഖം ഇരുണ്ടു. ഇനിയെന്തിനിത്.. നീ വൈകിയതോ, അതോ അച്ഛ൯റെ ധൃതിയോ... ക്ക് രണ്ടുപെണ്കുട്ട്യോളാന്ന് ആരും മനസ്സിലാക്കിയില്ല.

അന്പരന്ന എ൯റെ കണ്ണിലെ ചോദ്യം കണ്ടാകാം അവ൯ അകത്ത് പോയി പൊടുന്നനെ തിരിച്ചുവന്നു. കൈയ്യിലുണ്ടായിരുന്ന പേപ്പ൪ എനിക്ക് നേരെ നീട്ടി. ഒന്നും മനസ്സിലാകാതെ അതു വാങ്ങി വായിച്ചു. കണ്ണീ൪ സീരിയലുകളിലൂടെ പ്രശസ്തമായൊരു ബാനറില് നിന്നാണ്. ഇംഗ്ലീഷില്. മനസ്സിലായത് ചുവടെ ചേ൪ക്കുന്നു.

പ്രിയ സുഹൃത്തെ, അഭിന്ദനങ്ങള്.

മോക്ഷം ഫിലിംസി൯റെ ബാനറില് നി൪മ്മിക്കുന്ന മരണമുഖങ്ങള് എന്ന റിയാലിറ്റിഷോയിലേക്ക് താങ്കളും കുടുംബവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. താങ്കള് ചെയ്യേണ്ടത് ഇത്രമാത്രം.

താങ്കളുടെ പ്രിയപ്പെട്ടവരുടെ മരണത്തിലേക്കുള്ള യാത്രയുടെ അവസാന നിമിഷങ്ങള് സി.ഡി.യിലാക്കി ഞങ്ങള്ക്ക് അയച്ചുതരിക. അതിനൂതന സങ്കേതങ്ങളിലൂടെ രംഗങ്ങള് അതിമനോഹരമാക്കി ജഡ്ജസിനും പ്രേക്ഷക൪ക്കും മു൯പാകെ ആഴ്ചതോറും സംപ്രേഷണം ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെടുന്ന മനോഹര മരണമുഹൂ൪ത്തങ്ങള്ക്ക് മൂല്യമേറി സമ്മാനങ്ങള്. അവ താങ്കളെയും കാത്തിരിക്കുന്നു. താല്പര്യമെങ്കില് താഴെ പറയുന്ന നന്പറില് ബന്ധപ്പെടുക.

രാജ൯റെ കണ്ണുകളിലേക്ക് നോക്കാ൯ എനിക്ക് ഭയം തോന്നി.
പത്രത്തോടൊപ്പം പുറകിലൊളിപ്പിച്ച കത്തിയെടുത്ത് അവനെന്നെ കുത്തിമല൪ത്തുമെന്നും രംഗങ്ങള് മൊബൈലില് പക൪ത്തി വില്ക്കുമെന്നും വെറുതെ ഒരു തോന്നല്...

എഴുത്ത് കസേരയിലിട്ട്, യാത്ര പോലും പറയാതെ പൊടുന്നനെ പടിയിറങ്ങി.

പുറകില് രാജ൯ ഉറക്കെ വിളിക്കുന്നത് കേള്ക്കാതെ, വേഗതയില് ഗേറ്റ് കടന്നു.

കൊല്ലാനാകും..., അത് മൊബൈലില് പക൪ത്തി വില്ക്കാനാകും.......

-------------------------------
അലി പുതുപൊന്നാനി
-2010-






























No comments: