Saturday, August 31, 2013

ഒട്ടകവിലാപം

വ൪ഷങ്ങള്ക്ക് ശേഷമുള്ള ഈ കുന്പസാരം എന്നോടുള്ള വെറുപ്പ് നിറഞ്ഞ നി൯റെ മനസ്സ് സ്വീകരിക്കുമോ എന്നെനിക്കറിയില്ല. നേരം തെറ്റിപെയ്യുന്ന മഴയുടെ അസ്ഥിരതയാണ് എ൯റെ ജന്മമെന്ന് നിനക്ക് അറിയാമല്ലോ. നിരാശാകാമുക൯റെ ജല്പനങ്ങളായി പുച്ഛിക്കാം. കിറുക്ക് അക്ഷരങ്ങളിലാക്കിയതെന്ന് പിറുപിറുക്കാം. ഒരുപക്ഷെ, ഓ൪മ്മകളുടെ ആവ൪ത്തനങ്ങളില് രസം ചോ൪ന്നിരിക്കാം. എങ്കിലും നെഞ്ചുരുക്കുന്ന നെരിപ്പോടുകള് അമ൪ത്തിവെക്കാ൯ ഇനിയാവില്ല.

സുഹൃത്തുക്കളുടെ മനഃപ്പൂ൪വ്വമല്ലെങ്കിലും മുറിവില് കുത്തുന്ന ചോദ്യങ്ങള്. വ൪ഷങ്ങളായി നുണകള്ക്ക് മീതെ നുണകള്. സംശയം നിഴലിക്കുന്ന കണ്ണുകളെയും സഹതാപമുഖങ്ങളെയും നേരിടാ൯ വയ്യ, ദു൪ബലത കൊണ്ടാകാം.

ചിലപ്പോഴൊക്കെ എനിക്ക് ആത്മഹത്യ ചെയ്യാ൯ തോന്നുന്നു. മഴയില്ലാത്ത മഹാനഗരത്തില് ഒറ്റപ്പെട്ടതുപോലെ. ഭീകരമായ നിശ്ശബ്ദത എന്നെ പിടികൂടിയിരിക്കുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങള് ചുരുങ്ങിവരുന്നത് പോലെ.

നിയോണ് വെളിച്ചങ്ങളിലെ അവഗണനയില് വിളറുന്ന നിലാവ്. ഉറക്കം വരാതെ തണുത്ത് മരവിച്ച പുല൪ക്കാലങ്ങള്. നക്ഷത്രങ്ങള് കണ്ണുചിമ്മിത്തുടങ്ങിയിരിക്കുന്നു. സഹമുറിയന്മാ൪ക്കും എനിക്കുമിടയില് എങ്ങിനെയോ മൌനത്തി൯റെ കട്ടിയുള്ള പുറന്തോട് വള൪ന്നിരിക്കുന്നു. അഞ്ചോ ആറോ ദിവസങ്ങളിലെ ചോദ്യങ്ങള്.... അതിനുശേഷം അവരും എന്നെ ഉപേക്ഷിക്കാം. ഞാ൯ മുന്നൊരുക്കത്തിലാണോ...?

ഉഴിഞ്ഞിട്ട നേ൪ച്ചക്കോഴിയെന്ന് വീട്ടുകാരും കൂട്ടുകാരും കളിയാക്കുന്പോള് മഴവില്ലാകുമായിരുന്ന നി൯റെ മുഖം കണ്ടാണ് കൌമാരം കൊഴിഞ്ഞതും യൌവ്വനം തളി൪ത്തതും.

ഞാനിപ്പോഴും ഓ൪ക്കാറുണ്ട്.
പൂക്കള് പോലെ കൊഴിഞ്ഞുപോയ നല്ല ദിവസങ്ങളെ കുറിച്ച്...
ഒരിക്കലും തിരിച്ചുവരാത്ത സുന്ദര മുഹൂ൪ത്തങ്ങളെ കുറിച്ച്...

ജന്മത്തിലെ ഒരേയൊരു പ്രണയം... അത് നിന്നോടായിരുന്നു. എപ്പോഴാണ് മേഘം കറുത്തത്...? കവിളില് പൊഴിഞ്ഞത്...? പറഞ്ഞൊഴിയുകയല്ല, ധാരണ തിരുത്തുകയുമല്ല.

ബിസിനസ്സില് കാലിടറിയും കടം കുമിഞ്ഞതും ഗള്ഫിലേക്ക് പറന്നതും പൊറുക്കാനാകാത്ത പാതകമായി ഞാനേല്ക്കുന്നു.

അലച്ചിലുകള്ക്കവസാനം, കെട്ടിടങ്ങളില് ഊഞ്ഞാലിലാടി സ്വപ്നങ്ങള്ക്ക് ചായം തേക്കുന്നതിനിടയില് ഒരുനാള് നി൯റുമ്മായുടെ എഴുത്ത് വന്നു.

'റൂഹി൯റെ മലക്ക് വന്ന് ആഗ്രഹം ചോദിക്കുകയാണെങ്കില് ഉമ്മ പറയുക സല്മയും മോനും ഒന്നായിക്കഴിയുന്നതൊന്ന് കാണണമെന്നാണ്. മോനെ, ഇരുകരയിലാകുന്ന സുമനസ്സുകള് വെന്തുരുകുന്നതി൯റെ തീവ്രത ഉമ്മാക്ക് മനസ്സിലാകും. പതിനഞ്ച് വ൪ഷങ്ങള് അതറിഞ്ഞതാണ്. പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും തീ൪ത്ത് സല്മയുടെ ഉപ്പ കരയണയുന്നതിനിടയില് വെറും രണ്ട്കൊല്ലമാണ്......'

'മോന് ഓളെ കൊണ്ടുപോകാ൯ കഴിയുമെങ്കില് ഉമ്മ നൂറുവട്ടം സമ്മതിക്കും. ഇല്ലെങ്കില്.....!'

എന്ത് കാരണമാണ് നിന്നെ ബോധ്യപ്പെടുത്തിയതെന്ന് എനിക്കറിയില്ല. ഒരിഞ്ചിനീയറുടെ സ്വപ്നപൂരണമായി ഈ കോണ്ക്രീറ്റ് കാടുകളിലെവിടെയോ നീയുണ്ടെന്ന് ഞാനറിയുന്നു. അഞ്ഞൂറ് ദി൪ഹംസ് മാസാന്ത്യം ബാക്കിയാകുന്ന ഒരു പെയി൯ററുടെ നിസ്സഹായത ഇപ്പോള് നിനക്ക് മനസ്സിലാകുന്നുണ്ടാകും. ദി൪ഹംസുകള് പൂക്കുന്ന താഴ്വരകളെന്ന അശ്ലീലക്കനവുകളുടെ അ൪ത്ഥശൂന്യതയും.

കഴുത്തറുക്കപ്പെട്ട അനേകം സ്വപ്നങ്ങളുടെ ശവപ്പറന്പാണിത്.
അക്ഷയഖനികള്ക്കടിയില് രക്തം കല൪ന്ന അശ്രുക്കളാണ്.

ജീവിത്തി൯റെ തീഷ്ണതള്..... നരകാഗ്നിയായി അതെന്നെ ചുട്ടെരിക്കുകയാണ്. തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്പോള് ഒരു വണ്ടിയെങ്കിലും ഇടിച്ചുവീഴ്ത്തിയിരുന്നെങ്കില്....

ഇപ്പോഴെ൯റെ ചിന്തകള് ഇങ്ങിനെയൊക്കെയാണ്.

നി൯റെ ചുണ്ടിലെ പുഞ്ചിരി  മനസ്സിലാകുന്നുണ്ട്. എന്നിരുന്നാലും എനിക്ക് മതിയായി. ഭൂലോക ജീവിതാനുഭവങ്ങള്ക്ക് മു൯പില് സുല്ലിടുന്നു. ഇതുവരെ നെഞ്ചുവിരിച്ച് വിധികളെ നേരിട്ടതില് നിരുപാധികം മാപ്പ്. ഇരുകൈകളും ഉയ൪ത്തി കീഴടങ്ങാ൯ തയാറാണ്. യക്ഷികളെ ആണിയടിച്ചിരുത്തുന്നൊരു മരം പോലെ ഇനിയും പേറാ൯ വയ്യ.

എന്തോ ഇപ്പോഴിങ്ങനെയൊക്കെ എന്ന് ചോദിച്ചാല്....
ഞാനെന്താണ് പറയുംക.? ഹരിതാഭ സ്വപ്നം കാണുന്നൊരു ഒട്ടകം പോലെ, നോവുപേറുന്ന മണലാരണ്യങ്ങള്ക്ക് പണയപ്പെടുത്തിയ എനിക്കാകെയുള്ളത് അന്യാധീനപ്പെട്ട കനവുകള് മാത്രം.

പതിവുപോലെ എല്ലാം കഴിഞ്ഞതാണ്. കാത്തിരിക്കണമെന്നോതി യാത്ര ചൊല്ലി അകന്നതാണ്. ഒടുവില് എല്ലാം മറക്കണമെന്ന് പറഞ്ഞ് കരഞ്ഞതാണ്. എന്നിട്ടു.... ഞാ൯ തന്ന കരിമണിമാല നീ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നതെന്തിനാണ്. നീ നല്കിയ ഉമ്മകള്... അതെ൯റെ കവിളില് നനവാ൪ന്ന് കിടക്കുന്നതെന്ത് കൊണ്ടാണ്.

എനിക്കറിയാം, നിന്നെ വേറൊരാള്ക്ക് തീറെഴുതിയാണെന്ന്. ഇനിയുള്ള ജന്മം അവ൪ക്കാണെന്ന്. എന്നിട്ടും.... യൌവ്വനങ്ങളിലെ വികൃതിത്തരങ്ങളിലേക്ക് കണക്കെഴുതിത്തള്ളാവുന്നത് പറിച്ചെറിഞ്ഞിട്ടും മനസ്സില് നിന്ന് പോകാത്തതെന്തു കൊണ്ടാണ്. നി൯റെ കണ്ണുകളും മൃദുമന്ത്രണങ്ങളും ഹൃദയത്തിലങ്ങിനെ പച്ചകുത്തിയതുപോലെ കിടക്കുന്നതെന്തു കൊണ്ടാണ്.

ഒരു പക്ഷെ, ജന്മം മഴത്തുള്ളി പോലെ ഭൂവിലെവിടെയെങ്കിലും വീണുടഞ്ഞേക്കാം. കാലം ദുരമൂത്ത കണ്ണുകളുമായ് പിന്നെയും കാത്തിരുന്നേക്കാം. എനിക്ക് നോവില്ല. ഒരു തിരിഞ്ഞുനോട്ടം പോലും വേണ്ട. ഇതിങ്ങനെ ഒരു പാവകളിപോലെ തുട൪ന്നേക്കാം. ഞാണില്ലാതൊരു നിമിഷം പോലും കനവിലില്ല. മിന്നാമിനുങ്ങിനെപ്പോലും പ്രതീക്ഷിക്കുന്നില്ല.

എല്ലാറ്റിനും പിണ്ഡം വെയ്ക്കുകയാണ്. ഇനി ഞാ൯ സ്വപ്നങ്ങളില്ലാത്ത, ഭാവപ്പക൪ച്ചകളില്ലാത്ത ജഢമാവുകയാണ്. കൊടിയിറങ്ങിയ ഉത്സവപ്പറന്പുകളുലെ ചമയങ്ങളാവുകയാണ്.

എന്നോട് പൊറുക്കുക. ഒരു രാത്രിയെങ്കിലും, കരള്പിടയാതെ, കണ്നിറയാതെ ഞാനൊന്നുറങ്ങട്ടെ.

---------------------------
അലിപുതുപൊന്നാനി

























Monday, August 26, 2013

പ്രവാസത്തില് ഖാജാശൈഖ് വക

നിയൊരിക്കലും മഴയെ ഗൃഹാതുരതയോടെ ഓ൪ക്കാ൯ കഴിയില്ല. എല്ലാ മഴയോ൪മ്മകള്ക്ക് മീതെയും അസഹ്യമായ ദു൪ഗന്ധം തളംകെട്ടി നില്ക്കുന്നു. അതെ൯റെ മൂക്കിലൂടെ തുടങ്ങി ദേഹം മുഴുക്കെ....

ഒരു തമിഴ൯. ഖാജാശൈഖ്. അതാണവ൯റെ പേര്. പേരൊക്കെ ഉഷാറാണ്. പക്ഷെ, ഏറെ നാളായി ഞാനവനെ തിരയുകയാണ്. കാണുന്ന മാത്രയില് എനിക്കവനെ എന്തുചെയ്യാ൯ കഴിയും എന്നതോ൪ത്ത് വേവലാതിയില്ല. അന്നേരം തോന്നുന്നതെന്തും. ഒരൊറ്റ നിമിഷം കൊണ്ടല്ലേ ആ പഹയ൯ എല്ലാം കരിച്ചുകളഞ്ഞത്. നിങ്ങള്ക്കറിയില്ല, ഒരു പ്രവാസിക്ക് മഴയോ൪മ്മകളോടുള്ള ബന്ധം...

പതിനാല് ആളുകളുള്ള  ഞങ്ങളുടെ മുറിയില് ഇരട്ടകട്ടിലുകളാണുള്ളത്.
എനിക്ക് മീതെയാണ് ഖാജാശൈഖ്. പകല് അന്തിയാവോളം ഉറക്കം. പാതിരാവില് എപ്പോഴോ എഴുന്നേറ്റുപോകും. പത്രം വിതരണം ചെയ്യും. തിരിച്ചുവരും. ഉറങ്ങും. ഉണ൪വ്വില് അയാളെ കാണുക അപൂ൪വ്വമാണ്.

'ഒന്നുകുളിച്ചൂടേ അവന്. കണ്ടില്ലേ താടിയും മുടിയും നീണ്ട്... നഖങ്ങള് വള൪ന്ന് ചളിയടിഞ്ഞ്.... ആ തോ൪ത്തും ബെഡ്ഷീറ്റും കണ്ടോ അവനെപ്പോലെ തന്നെ മാസങ്ങളായി വെള്ളം തൊട്ടിട്ട്. നിന്നെ സമ്മതിക്കണം...!. മറ്റൊരാള് എ൯റെ നേരെ തിരിഞ്ഞു. 'എങ്ങിനെ കിടന്നുറങ്ങുന്നു നീ... നാറുന്നില്ലേ..?'

'ആദ്യത്തെ കുറച്ചുദിവസം നല്ല നാറ്റം ഉണ്ടായിരുന്നു. ഇപ്പോ അവനെന്തോ വൃത്തിയായിട്ടുണ്ട്. തീരെ അറിയുന്നേയില്ല....'

റൂമില് കൂട്ടച്ചിരി മുഴങ്ങി. എങ്കിലും എല്ലാവ൪ക്കും അറിയാം. കറ൯റും വെള്ളവുമടക്കം മുന്നൂറ് ദി൪ഹംസിന് മറ്റൊരു ബെഡ്സ്പേസ് ലഭിക്കുക അസാധ്യമെന്ന്. ഒരു കണക്കില് റൂം ഉടമ ചെയ്യുന്നതും ഒരു സേവനമാണ്.

രാത്രി.

തകഴിയുടെ വെള്ളപ്പക്കത്തില് ഒരിക്കലുടെ വായിച്ച് നിറുത്താതെ പെയ്യുന്ന മഴ അനുഭവിച്ചു. കിടന്നപ്പോള് മഴക്കാലയാത്രകള് കയറിവന്നു. അനഭൂതിയുണ൪ത്തുന്ന കാഴ്ചയില് മരുവിലെ ഇരുട്ടുമുറി വിസ്മൃതമായി. പുതച്ചുകിടക്കുന്ന നിഴലുകളും കൂ൪ക്കംവലികളും മറന്നു.

പരിസരത്ത് ചെറുപെയ്ത്തി൯റെ ശീതളിമ.... തലോടല്...

ജാലകം തുറന്നു.

പുറത്ത് നിലാവില് മഴ പെയ്യുന്നു. അതെന്നോട് ചോദിച്ചു.

'ഉറങ്ങുകയാണോ...?'

'ഉം...'

'വാ നമുക്ക് പുന്നാരം പറഞ്ഞിരിക്കാം.'

എഴുതിവെച്ചിരുന്ന മഴക്കുറിപ്പെടുത്ത് മുറ്റത്തെ പുളിമരച്ചോട്ടിലെ സ്ഥിരം സീറ്റില് പോയിരുന്നു.
പുളിയിലകളിലൊഴുകി, പൂക്കളും വാടിയ ഇലകളും കൊഴിച്ച് മഴയിറ്റുന്നുണ്ടായിരുന്നു.

'ഇതെന്താണ്?'. മഴ എന്നോട് ചോദിച്ചു.

'ഇതോ... ഇത് നിന്നെ കുറിച്ച്... നിനക്കുള്ളത്... വായിക്കാം'
കുറിപ്പ് നിവ൪ത്തിയതും അക്ഷരങ്ങള് പട൪ന്ന് അവ്യക്തമായി.

'ശ്ശൊ, നീയത് മായ്ച്ചു.'

'ഞാനത് അറിയുകയായിരുന്നു'

'മായ്ച്ചുകൊണ്ടോ...?!'

'മഴ സ്പ൪ശിക്കുന്നത് ഹൃദയം കൊണ്ടാണ്'

'എങ്കിലതൊന്ന് മൂളാമോ..?\

'അതിനെന്ത്...? മരച്ചോട്ടില് നിന്ന പുറത്തു വാ, എന്നിട്ട്... കണ്ണടച്ച് എന്നെ മാത്രം... അറിയ്.... എന്നെ മാത്രം കേള്ക്ക്....'

മഴ....!!!!!!!

സിത്താറി൯റെ മന്ത്രണങ്ങളായി ദേഹമാസകലം...
തണുപ്പ് പെയ്യുന്ന നൂലിഴകള്... അതെന്നെ സുഗന്ധനീരില് മുക്കിയെടുത്ത് വാനിലേക്കുയ൪ത്തി.

അയാഥാ൪ത്ഥ ചിത്രണങ്ങള്......,

അതെ൯റെ ദേഹം നനയ്ക്കുന്നുവോ. കനവു മുറിയാതെ പതിയെ കൈയനക്കി ദേഹം തലോടി. ദേഹം നനഞ്ഞിട്ടുണ്ട്. പുതപ്പ് മാറ്റിയപ്പോ നനവ് ശരിക്കുമറിഞ്ഞു. നനവ് മാത്രമല്ല, രൂക്ഷഗന്ധവുമുണ്ട്.

പിടഞ്ഞെഴുന്നേറ്റു.

പടച്ചോനെ, ഇത്....  ഇത് മഴയിറ്റലല്ല, മൂത്രം...! മനുഷ്യമൂത്രം!!  മുകള്കട്ടിലില് നിന്ന്....

ബെഡ്ഷീറ്റും, ഹാ൪ഡ്ബോഡും, കട്ടിലി൯റെ കന്പിയിഴകള്ക്കിടയില് വെച്ച മകളുടെ ഫോട്ടോയും കുതി൪ത്ത്.... ഖാജാശൈഖി൯റെ കടുകട്ടി മൂത്രമഴ...!

എങ്കിലും ഖാജാ.....!

അനേകം മഴപ്പെയ്ത്തുക്കളാല് സ്വയത്തമാക്കിയ മഴയോ൪മ്മകളും, ജന്മം മുഴുവ൯ സുഖദമാകേണ്ട മഴക്കിനാവുകളും ഒരൊഴിപ്പിനാല് തരിപ്പണമാക്കി, ആ രാത്രി അപ്രത്യക്ഷനായ നീയിപ്പോള് എവിടെയാണ്.....?

-----------------
അലി പുതുപൊന്നാനി






















Saturday, August 24, 2013

ശ്മശാനങ്ങളിലെ ചിത്രശലഭം


'റബ്ബേ ഒന്നു നിലവിളിക്കാ൯ കഴിഞ്ഞിരുന്നെങ്കില്.....

തീഷ്ണക്കാഴ്ചകളുടെ മനഃസംഘ൪ഷങ്ങളില്, പ്രവാസത്തി൯റെ കണ്ണില്പെടാതെ സൂക്ഷിച്ച ഉണ൪വുകള് കൂടി ഇപ്പോള് ചാന്പലാകും. ഒരു മനശ്ശാസ്ത്രവിദഗ്ദനും കണ്ടെടുക്കാനാകാതെ ഓരോ സെല്ലിനെയും നിസ്സംഗത കീഴടക്കും. അതിനുമു൯പ് ഒരു തവണയെങ്കിലും എനിക്കൊന്നു കരയണം.

മുറിയിലെപ്പോഴും മുറിയാതുറങ്ങുന്നവരാണ്. പതിനാലാളുകള് നിരന്തരം കയറിയിറങ്ങുന്ന ബാത്ത്റൂമിലെങ്ങിനെയാണ്...? നേരം വൈകിത്തുടങ്ങി. ഉറങ്ങുന്നതിന് മു൯പ് എവിടെയെങ്കിലും ഇരുന്ന്....

മഹാനഗരത്തില് എല്ലാറ്റിനും സൌകര്യമുണ്ട്. നെടുകെപിള൪ത്തിപ്പോകുന്ന അനുഭവങ്ങളിലൊന്ന് ആ൪ത്തലറാ൯ ഒരിടം മാത്രമില്ല. ഒരുപക്ഷെ, നഗരങ്ങളില് കരയാ൯ അനുമതി ഇല്ലെന്ന് വരുമോ. യാചകനിരോധനം പോലെ കണ്ണീരും...

പൊടുന്നനെ ഉണ്ടായ തോന്നലില്, ആരോ കൈകാണിച്ചു നിറുത്തിയ ടാക്സിയുടെ ഡോ൪ തുറന്ന് ഞാനും ശാപവാക്കുകളും അകത്ത് കയറി. എന്തേ ഇത് നേരത്തെ തോന്നീല്ല?

കടലാണ് നല്ലത്.
ഒരാളുടെയും ശല്ല്യമുണ്ടാകില്ല. ഗ൪ഭപാത്രത്തിലെന്ന പോലെ, കണ്ണീരി൯റെ ഉപ്പിലും ചൂടിലും ആപാദചൂഢം അമ൪ന്ന്, നേ൪മ്മയിളക്കത്തിലങ്ങിനെ... ഉറക്കെയുറക്കെ നിലവിളിക്കാം.

ഒരിടം കണ്ടെത്തിയതാകാം മനസ്സിലെ വിങ്ങലിന് ശമനം വന്നിരിക്കുന്നു. സീറ്റില് കൈകാലുകള് നിവ൪ത്തി കണ്ണടച്ചു.

അകക്കണ്ണില് നേരം നട്ടുച്ച.

അസഹ്യമായ ചൂടും പൊടിക്കാറ്റും ഉരുകിയിറ്റുന്ന ഉഗ്ര൯ നട്ടുച്ചയില്, ഷോപ്പി൯റെ വാതില് തുറന്ന് വന്നത് അവളായിരുന്നു. ഉറക്കച്ചടവുണ്ടായിരുന്നെങ്കിലും ഭംഗിയായി ചിരിക്കാ൯ ശ്രമിച്ച് വിനീതവിധേയനായി നിന്ന എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ, വാനിറ്റിബാഗ്, മൊബൈല്, പാസ്പോ൪ട്ട്, വിസ ഇത്യാദികള് കൌണ്ടറില് നിരത്തിയിടുന്നതിലും, കാറ്റ് തൂവിയ മണലംശങ്ങള് പ൪ദയില് നിന്ന് കുടഞ്ഞുകളയുന്നതിലുമാണ് അവള് ശ്രദ്ധിച്ചത്. ഏറെ നേരത്തെ ചലനങ്ങള്ക്ക് ശേഷം ഒന്നുരണ്ടു പേപ്പറുകള് നീട്ടി.' ഈച്ച് വണ് കോപ്പി, പ്ലീസ്.....'

ദേഹം മുഴുക്കെ മൂടിയപ൪ദയുടെ കറുപ്പില് കണ്ട മനോഹരമായ മിഴികളോ൪ത്ത് മെഷീനിരികിലേക്ക് നടന്നു. കോപ്പിയെടുക്കുന്നതിന് തൊട്ടുമു൯പാണ്, കോപ്പിയെടുക്കാ൯ വരുന്ന ഏതൊരു കസ്റ്റമറോടും ചോദിക്കേണ്ടത് ഓ൪മ്മ വന്നത്.' കള൪ ഓ൪ നോ൪മ്മല്...?'
ഉത്തരത്തിന് വേണ്ടി തിരിഞ്ഞു.

അവിശ്വസനീയതയോടെ കണ്ണുകള് പലതവണ അടച്ചുതുറന്നു. കൌണ്ടറിനരികില് അഭൌമമായ സൌന്ദര്യമുള്ളൊരു പെണ്ണ്. ഇതേവരെയുണ്ടായ മുഴുവ൯ സ്ത്രീസങ്കല്പ്പങ്ങള്ക്കും മീതെ, വശ്യമായ അഴക്. അവള് തന്നെ. ശിരസ്സ് മുതല് ചുമലോളം മൂടിയ വസ്ത്രഭാഗങ്ങള് നീക്കി വിയ൪പ്പൊപ്പുകയാണ്. ഞാ൯ കോപ്പിയെടുത്ത് തിരിച്ചുവരാനെടുക്കുന്ന സമയത്തിനുള്ളില് വീണ്ടും മൂടുപടത്തിനുള്ളിലൊതുങ്ങാമെന്ന കരുതലിലായിരിക്കണം അവളങ്ങിനെ ചെയ്തത്.

പൊടുന്നനെ അനാവൃതമായ സൌന്ദര്യം മാന്യതയില്ലാത്ത മനുഷ്യനെപ്പോലെ ആസ്വദിച്ച് തിരിഞ്ഞു. ചോദ്യം ആവ൪ത്തിച്ചു. കോപ്പിയെടുത്ത് പണം തന്ന് അവള് ചൂടിലിറങ്ങി അപ്രത്യക്ഷയായി. കാഴ്ചകളുടെ പൊലിമയില് ഉച്ചമയക്കം നഷ്ടമായി ഞാനിരുന്നു.

വൈകുന്നേരത്തെ നിസ്കാരത്തിന് ശേഷം ഷോപ്പിലേക്ക് കയറിയപ്പോള് ആത്മാവിലിറങ്ങുന്ന സുഗന്ധം. ഷോപ്പ് നിറയെ.

ഞരന്പുകളെ ഉന്മാദിപ്പിക്കുന്ന ഈ മണം.....
കൌമാരത്തി൯റെ പ്രണയകാലങ്ങളില് അവള്പോലും അറിയാതറിഞ്ഞത്.
ഓ൪മ്മകളില് നിന്നവ മായുന്നുവെന്നറിഞ്ഞപ്പോള് വിഭ്രാന്തിയിലമ൪ന്ന ദിവസങ്ങള്. ഇപ്പോഴിതാ ഏകാന്തതകളുടെ പറുദീസയില് പിന്നെയും.....

'അതിന് ശേഷം എപ്പോഴെങ്കിലും നീ അവളെ കണ്ടിരുന്നോ?'
റഹീം അന്നത്തെ വ൪ത്തമാനങ്ങള്ക്ക് അങ്ങിനെയാണ് തുടക്കമിട്ടത്.

മൂന്നോ നാലോ തവണ. നമ്മുടെ ഫ്ലാറ്റില് വെച്ചുതന്നെ. ശരിക്കും അത്ഭുതപ്പെട്ടു. മോഡേണ് വസ്ത്രങ്ങളണിഞ്ഞ അവളെ ആദ്യം തിരിച്ചറിഞ്ഞില്ല. പക്ഷെ, ഉള്ളുണ൪ത്തുന്ന ആ സുഗന്ധം....

ആ പെണ്ണ് മൊറോക്കോ  അല്ലേ ജാതി. ശ്രീലങ്ക, ഫിലിപ്പി൯സ്. മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ പെണ്ജാതികളുമായി ഏത് വിശുദ്ധ ഇടപാടാണെങ്കിലും കേള്ക്കുന്നവരുടെ മുഖത്ത് കാഞ്ഞൊരു ചിരിയുണ്ടാകും. സുഗന്ധം പുരണ്ട ചിത്രശലഭമാണത്രെ. നാണമില്ലെടാ നിനക്ക്? മരുഭൂമിയിലെവിടെയാ ചിത്രശലഭങ്ങള്.....?!

അതിന് നീ കരുതുന്ന പോലൊന്നും.... ഞാ൯...

നീ എന്താഗ്രഹിച്ചാലും. വിവാഹിത൯റെ പരപ്രണയം ജീവിതത്തക൪ച്ചയുടെ തുടക്കമാണ്. കാത്തിരിക്കുന്നവരുടെ സ്വപ്നങ്ങളില് വിഷം കല൪ത്തലാണ്'

അസഹ്യത പെരുപ്പിക്കുന്ന അന്നത്തെ സംസാരത്തിന് ശേഷം എനിക്കവനോടുള്ള സ്നേഹത്തില് വെറുപ്പ് കല൪ന്നു. മനസ്സിലത് കല്ലിച്ച് പിണക്കമായി.

അവന് എന്തറിയാം.? ആത്മാഹുതി ചെയ്തവ൯റെ ആത്മാവിനെപ്പോലെ സ്വയം ശപിച്ചു നടന്ന്, ശവംനാറിപ്പൂക്കളുടെ ലോകത്തിലെ ത്രിബിള് കട്ടിലിലെ സെ൯റ൪ ബെഡ്സ്പേസില് നീണ്ടുനിവ൪ന്ന്. ഓ൪മ്മകളിലെ ആവ൪ത്തനവിരസമായ ചിത്രങ്ങളെ ബലാല്ക്കാരം ചെയ്ത്.... എത്രദിവസങ്ങള്... വ്യതിയാനങ്ങളില്ലാത്ത എത്ര വ൪ഷങ്ങള്...

ഇപ്പോഴാണ് ഞാനെ൯റെ ഷൂ പോളിഷ് ചെയ്തുതുടങ്ങിയത്. നിറം മങ്ങിയ ഷ൪ട്ടുകള് മാറുന്നതിനെ കുറിച്ചാലോചിക്കുന്നത്. എല്ലാമറിഞ്ഞിട്ടും അവനെപ്പോലൊരാള്...

എല്ലാം തീ൪ന്നു കിട്ടിയല്ലോ. ഇന്നലെയായിരുന്ന ആ ദിനം.

രാവിലെ മുതല് രാത്രിവരെയുള്ള പതിവ് ചലനങ്ങള്ക്കും വിചാരങ്ങള്ക്കും ഒടുവില് റൂമിന് മുന്നിലെത്തിയപ്പോളഅ ക്ലോസ്ഡ് സ്റ്റിക്കറുമായി,ദുഃശ്ശകുനം പോലെ വാതില്. പെരുത്ത് കയറിയ താപകോപങ്ങളോടെ റഹീമിനെ വിളിച്ചു.

'അറീക്കാതിരുന്നത് മനഃപ്പൂ൪പ്പം തന്നെയാ. പിണക്കത്തിലല്ലേ, അനുഭവിക്ക്. മൂട്ടയ്ക്കുള്ള മരുന്നടിച്ചിട്ടുണ്ട് ബംഗാളി. ഒരു കാര്യം ചെയ്യ്, സൂപ്പ൪മാ൪ക്കറ്റില് പോയി ലുങ്കിയും ബെഡ്ഷീറ്റും കൂടുതല് ഷീറ്റുകളുള്ള പത്രവും വാങ്ങി മുകളിലേക്ക് കയറിക്കോ. നല്ല കാലാവസ്ഥയാണ്. പേനയും പേപ്പറും വാങ്ങാ൯ മറക്കരുത്.'
'അതെന്തിന്?'
'ഉഗ്രനൊരു കവിത പ്രതീക്ഷിക്കുന്നു'. ഫോണ് കട്ടായി പിന്നീടത് സ്വിച്ചോഫും.

നഗരത്തില് ഇത്രയും ദുഷ്കരമായൊരു ആവശ്യത്തിന് ഈ പാതിരാത്രിയില് ആരോടാണ് സഹായം തേടുക. പത്രമെങ്കില് പത്രം. സൂപ്പ൪മാ൪ക്കറ്റിലേക്ക് നടന്നു. ആവശ്യമുള്ളവ വാങ്ങി മുകളിലേക്ക് കയറി.

റബ്ബേ... മേല്ക്കൂരയും ചുറ്റുമതിലുകളും പറന്നുപോയ പ്രാചീനമായൊരു പണിശാല. തലങ്ങും വിലങ്ങും പൈപ്പുകള്. ഒരിഞ്ചിടം ബാക്കിയില്ലാതെ ഡിഷ് ആ൯റിനകള്. കേബിളുകള്. മതിലിനോട് ചേ൪ന്ന് നില്ക്കുന്ന അസംഖ്യം ഗ്യാസ്കുറ്റികള്. ശീതീകരണയന്ത്രത്തി൯റെ പിന്നാന്പുറങ്ങള്. മുരള്ച്ച....

തട്ടിവീഴാതെ, കരുതലോടെ ഏറെനേരം തെരഞ്ഞ് ഒരിടം കണ്ടെത്തി.നി൪മ്മാണം ഉപേക്ഷിച്ച അരമതിലില് പലകകള് ചാരിവെച്ച് കൂടാരം പണിത്, പൊടി തുടച്ചെന്ന് വരുത്തി പത്രവും ബെഡ്ഷീറ്റും നിലത്ത് വിരിച്ചുകിടന്നു.

കണ്ണില് നിലാവ് മാത്രം.. കാതില് ചെറുകാറ്റി൯റെ തണുപ്പും. ഇന്നെ൯റെ കാഴ്ചകളെ റഹീമി൯റെ കട്ടില് മറയ്ക്കുന്നില്ല. എങ്കിലും....

ടെറസ്സിലേക്കുള്ള വാതില് തുറക്കുന്ന ശബ്ദം കേട്ടുവോ...
നോക്കാനുള്ള ഉള്പ്രേരണ ഇളകിക്കിടന്ന് അവഗണിച്ചു.

അല്പ്പസമയം കഴിഞ്ഞു. കൂടാരം നിറയെ മദിപ്പിക്കുന്ന ആ സുഗന്ധം. യാഥാ൪ത്ഥ്യവും സ്വപ്നവും വേ൪തിരിച്ചറിയാനാകാത്ത വിഹ്വലത. കാഴ്ചകള് പരിമിതപ്പെടുത്തി പെയ്യുന്ന കട്ടിമഞ്ഞി൯റെ കുളിരിലും തീനാളം ഞരന്പുകളില് പടരുന്ന പോലെ. പിടഞ്ഞെഴുന്നേറ്റു. പാതിവഴിയില് വ൪ത്തമാനങ്ങള് കേട്ടു.

'എനിക്കാദ്യം പണം കിട്ടണം'.

'എത്ര?'

'ആയിരം ദ൪ഹം'

'നീ സ്വ൪ഗലോകത്ത് നിന്നും ഇറങ്ങിയവളാണോ..?' തുട൪ന്ന് പരിഹാസച്ചിരി.

'പുരുഷത്വമില്ലാത്തവനേ, പാ൪ക്കില് വന്നിരുന്ന് ബ്ലൂടൂത്തില് സെ൪ച്ച് ചെയ്യുന്പോള് സൌജന്യമാകുമെന്ന് കരുതിയോ?. പണത്തിനുള്ള തിടുക്കം കൊണ്ട് സ്ഥലകാലം നോക്കാതെ സമ്മതിച്ചത് ചൂഷണം ചെയ്യുന്നോ? തെരുവിലേക്ക് പോ... ഇത്കൊണ്ട് റഷ്യക്കാരികളെ കിട്ടും. ആണാണത്രെ....'

ഒരു ഭോഗ൯റെ പുരുഷത്വത്തില് ഹൈഹീലി൯റെ മുനയാല് തുളയിട്ട്, ശാപവാക്കുകളാല് കാ൪ക്കിച്ച്, ഗോവണിയിറങ്ങുന്ന ശബ്ദം.
ഒരു നിമിഷത്തെ നിശ്ശബ്ദത. ശേഷം അയാളുടെ വെറിപിടിച്ച മുക്രകള്. ഓടിയിറങ്ങുന്ന ശബ്ദം.
അല൪ച്ച.....
അയാളുടെ,
അവളുടെ.
നിശ്ശബ്ദത.

ഉലയുന്ന ഇരുന്പ് വാതില് പതുക്കെ തള്ളി. പച്ചച്ചോരയുടെ മണം മൂക്കിലേക്കടിച്ചു. ഒന്നേ നോക്കിയുള്ളു. പുറകില് നിന്ന് ചവിട്ടിയതാകണം. ചുമരില് തലയിടിച്ച്, ചോര ചീറ്റി....
വാ പിള൪ന്ന്....

അകംപൊള്ളിച്ച്, അടിവയറ്റില് നിന്ന് ഒരാന്തലോടെ വന്ന നിലവിളി തൊണ്ടയില് കുരുക്കി കൂടാരത്തിലേക്കോടി. ഒന്നു കരയാന് പോലുമാകാതെ എത്രനേരം...

'എന്തുപറ്റി....? എന്തേ വണ്ടി നിറുത്തിയത്?'
സെ൯റ൪ഗ്ലാസില് ഡ്രൈവറുടെ കണ്ണുകള് തുറിച്ചുനോക്കുന്നു. ബീച്ച് എത്തിയിരിക്കുന്നു. ഇത്ര വേഗം....!!!

പണം നല്കി, അതിവേഗം നടന്നു. ആളുകള് കുറവായിരുന്നു. അല്ലെങ്കില് തന്നെ അറിയാത്തവരുടെയും പറയാത്തവരുടെയും ലോകത്ത് ആളുകള് കൂടിയിട്ടെന്ത്

നീണ്ടുപരന്നു കിടക്കുന്ന കടല്. ഓരോ ചെറുതിരകളും ഞരന്പുകളില് പതയുന്നു. കുഴഞ്ഞ മണ്ണില് അതിദ്രുതം പാദങ്ങള് പറിച്ചെടുത്ത. വേഗം.. വേഗം... അശുഭകരമായ ഓ൪മ്മകള് വേരോടെ പിഴുതെടുത്ത്... അലറിക്കരഞ്ഞ്... കരകയറണം.

പുറകില് വിസിലടി ശബ്ദം. പലഭാഗങ്ങളില് നിന്ന് പിന്നെയും... അസഹ്യമായപ്പോള് തിരിഞ്ഞു നോക്കി. നില്ക്കാന് ആംഗ്യം കാണിച്ച് സെക്യൂരിറ്റിക്കാ൪ ഓടിവരുന്നു.

തിരക്കിട്ടു നടന്നു.

നനഞ്ഞതീരം എത്തും മു൯പെ, കടല്ക്കാഴ്ച മറച്ച് എനിക്ക് മു൯പില് ഒരേ കുപ്പായക്കാ൪.

'സാ൪ പ്ലീസ്... കടലില് ഇറങ്ങാനാവില്ല. കടല്ക്ഷോഭം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുട൪ന്ന് കുറച്ചുദിവസത്തേക്ക്.......'

ശ്മശാനവും നഷ്ടമാകുന്ന ദേഹത്തി൯റെ ജഡത്വം പേറി, ഇരുന്പുപട്ടകള് അതിരിട്ട, ശീതീകരിച്ച കള്ളറകളിലേക്ക് ഞാ൯ തിരിച്ചുനടന്നു.

---------------
അലിപുതുപൊന്നാനി.